സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, October 19, 2012

സംസ്ഥാന ടേബിള്‍ ടെന്നിസ്: ആലപ്പുഴ റോഡിലെ മാലിന്യം ഒഴിവാക്കണമെന്ന്

കേരള സംസ്ഥാന ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് അടിയന്തിരമായി റോഡിലെ മാലിന്യങ്ങള്‍ ഒഴിവാക്കി ശുചിത്വ നടപടികള്‍ ഏര്‍പ്പാടാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് (2012 ഒക്ടോബര്‍ 19) ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറിക്ക് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് എഡിറ്റര്‍ കത്ത് നല്കി. കത്തിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്കും അയച്ചിട്ടുണ്ട്.

കത്തിന്റെ പൂര്‍ണരൂപം:

'ഈ വര്‍ഷത്തെ സംസ്ഥാന ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴ വൈ.എം.സി.എയ്ക്കു സമീപമുള്ള രാധാ കണ്‍വന്‍ഷന്‍ സെന്ററില്‍ 2012 ഒക്ടോബര്‍ 20 മുതല്‍ 24 വരെ നടക്കുകയാണ്. കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമെത്തുന്ന അഞ്ഞൂറോളം കളിക്കാരും അമ്പതോളം ഒഫിഷ്യല്‍സും പിന്നെ കാണികളും ഈ അഞ്ചു ദിവസം പട്ടണത്തിലുണ്ടാകും. കൂടാതെ സ്വദേശീയരും വിദേശീയരുമായ ധാരാളം വിനോദയാത്രക്കാര്‍ എത്തുന്ന വിജയദശമി, ബക്രീദ് അവധികളും അടുത്തയാഴ്ചയിലാണ്. വെകുന്നേരങ്ങളില്‍ ധാരാളം പേര്‍ എത്തുന്ന നവരാത്രി ആഘോഷം ഇപ്പോള്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുകയുമാണ്.

എന്നാല്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ മുന്‍വശത്തുള്ള വയലിന്‍ ലക്ഷ്മിനാരായണ റോഡിന്റെ വശങ്ങളിലുള്ള മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന ചെളിവെള്ളവും സന്ദര്‍ശകര്‍ക്ക് ആലപ്പുഴയെക്കുറിച്ച് തെറ്റായ പ്രതിച്ഛായയാണ് നല്കുക. എസ്.ഡി.വി ഗ്രൗണ്ടിനു മുമ്പിലുള്ള അനിയന്ത്രിതമായ ബസ് പാര്‍ക്കിംഗ് സദാസമയവും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനാല്‍ റോഡുവക്കുകള്‍ കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന വിധമാക്കണം. ബസ് സ്റ്റേഷനും ബോട്ടു ജെട്ടിയും ഹൗസ് ബോട്ട് ടെര്‍മിനലും സ്ഥിതി ചെയ്യുന്ന റോഡുകളില്‍ യാത്രക്കാരുടെയും വാഹനങ്ങളുടേയും എണ്ണം പതിമടങ്ങാകുമെന്നു ഓര്‍ക്കുക.

റോഡുവശങ്ങള്‍ വൃത്തിയാക്കാന്‍ മുനിസിപ്പാലിറ്റി ഇതുവരെ നടപടി സ്വീകരിക്കാത്തതിനാലാണ് അവസാന നിമിഷം ഈ കത്ത് അയക്കാന്‍ ഇടയായിട്ടുള്ളത്. കണ്‍വന്‍ഷന്‍ സെന്ററിനു മുമ്പില്‍ ശേഖരിക്കുന്ന മാലിന്യം ഉടനടി നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാനുള്ള കരുതല്‍ ശുചിത്വ ഏര്‍പ്പാടുകളുമുണ്ടാകണം. ഇതിന്റെ ഭാഗമായി ഈച്ചകളേയും കൊതുകുകളേയും നശിപ്പിക്കാനുള്ള കീടനാശിനി പ്രയോഗിക്കണം. അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളെ പിടിച്ചുകെട്ടണം.

അതിനാല്‍ എത്രയും വേഗം റോഡും റോഡു വക്കുകളും നന്നാക്കാനും ശുചിയാക്കാനും വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതോടൊപ്പം രാത്രിയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിക്കാനുള്ള പരിശ്രമവും ഉണ്ടാകേണ്ടിയിരിക്കുന്നു. സംസ്ഥാനതലത്തിലുള്ള ഒരു ഈവന്റ് പട്ടണത്തില്‍ നടക്കുമ്പോള്‍ ആലപ്പുഴ മുനിസിപ്പാലിറ്റി അവസരത്തിനൊത്ത് ഉയരുമെന്നു പ്രതീക്ഷിക്കുന്നു.' 

Sunday, October 7, 2012

മുപ്പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ടു മാസങ്ങളായിട്ടും നന്നാക്കുന്നില്ല

ലപ്പുഴ പട്ടണവുമായി ബന്ധപ്പെട്ട് അനേകം സിനിമകളില്‍ ലൊക്കേഷനായിട്ടുള്ള കടപ്പുറത്തിനു സമീപമുള്ള മുപ്പാലത്തിലെ ഒരു പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് മാസങ്ങളായിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല.

പടിഞ്ഞാറെ പാലത്തിന്റെ കിഴക്കേ കൈവരികള്‍ തകര്‍ന്നതിനു അടുത്ത ദിവസങ്ങളില്‍ തന്നെ വിവരം അധികൃതരെ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അറിയിച്ചിരുന്നു. ഇന്നു വരെ (2012 ഒക്ടോബര്‍ ഏഴ് ഞായര്‍) ഒരു നടപടിയുമുണ്ടായിട്ടില്ല.

വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഈ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ അപകടത്തിനു ഏറെ സാധ്യതയുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്ക് അനേകം പേര്‍ ഈ പാലങ്ങളിലൂടെയാണ് മോട്ടോര്‍ സൈക്കിളുകളിലും മറ്റും പോകുന്നത്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കാര്യാലയവും ഇതിനു തൊട്ടടുത്താണ്. 

Friday, October 5, 2012

മാലിന്യക്കൂനകള്‍ ഒഴിവാക്കാന്‍ പാഴ്‌വസ്തുക്കള്‍ ഉറവിടങ്ങളില്‍ സംസ്‌ക്കരിക്കണം: എം.എല്‍.എ

തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടിആര്‍എ) സംഘടിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റ് ബോധവത്കരണ പ്രചാരണ പരിപാടിയും അനെര്‍ട്ട് ബയോഗ്യാസ് പ്ലാന്റ് നിര്‍മാണ പരിപാടി 2012-13-ന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റും ഡോ.ടി.എം.തോമസ് ഐസക് എം.എല്‍.എ ടിആര്‍എ 3-ല്‍ ഉദ്ഘാടനം ചെയ്യുന്നു.

ട്ടണ വഴിവക്കുകളിലെ മാലിന്യക്കൂനകള്‍ ഒഴിവാക്കാന്‍ ജൈവപാഴ്‌വസ്തുക്കള്‍ കഴിവതും ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നു ഡോ.ടി.എം.തോമസ് ഐസക് എം.എല്‍.എ.

ആലപ്പുഴ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടിആര്‍എ) സംഘടിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റ് ബോധവത്കരണ പ്രചാരണ പരിപാടിയും അനെര്‍ട്ട് (ഏജന്‍സി ഫോര്‍ നോണ്‍-കണ്‍വെന്‍ഷണല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്‌നോളജി) ബയോഗ്യാസ് പ്ലാന്റ് നിര്‍മാണ പരിപാടി 2012-13-ന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റും 2012 ഒക്ടോബര്‍ അഞ്ചിനു വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എല്‍.എ.

മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കാന്‍ സാധിക്കുന്നതിനോടൊപ്പം വിലയേറിയ പാചകവാതകവും വളവും ലഭ്യമാകുമെന്നതിനാല്‍ കഴിയുന്നത്ര ഭവനങ്ങളില്‍ പരിസ്ഥിതി സൗഹൃദവും ശുചിത്വനിലവാരം ഉയര്‍ത്തുന്നതുമായ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നു എം.എല്‍.എ ആഹ്വാനം ചെയ്തു. പ്ലാസ്റ്റിക്-അജൈവ മാലിന്യ ശേഖരണത്തിനും വില്പനയ്ക്കും പ്രത്യേക സംവിധാനമുണ്ടാകണം. ബയോഗ്യാസ് പ്ലാന്റുകള്‍ ധാരാളമായി സ്ഥാപിതമാകുന്നതിനൊടൊപ്പം പ്ലാന്റുകളുടേയും സ്റ്റൗവുകളുടേയും അറ്റകുറ്റപ്പണികള്‍ക്കു കഴിവുള്ള മികച്ച തൊഴിലാളികളേയും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിആര്‍എ 3-ല്‍ സംഘടിപ്പിച്ച പരിപാടിയില്‍ കിടങ്ങാംപറമ്പ് മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ബാബു, തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, വൈ.എം.സി.എ ഹോണററി സെക്രട്ടറി റോണി മാത്യു, അനെര്‍ട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍ ജോര്‍ജ് കെ. ജോണ്‍, ജോയിന്റ് ടെക്‌നിക്കല്‍ ഡയറക്ടര്‍ സി.കെ.ചന്ദ്രബോസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആര്‍.അജിത് കുമാര്‍, ടേണ്‍കീ ഏജന്റ് കെ.ഡി.ജിനുമോന്‍, കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

ബയോഗ്യാസ് പ്ലാന്റ് നിര്‍മാണ പദ്ധതിയില്‍ ടേണ്‍കീ ഏജന്റ് മുഖേനെ ഒരു ക്യൂബിക് മീറ്റര്‍ അളവിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെ.വി.ഐ.സി) ഫ്‌ളോട്ടിംഗ് ഡ്രം മോഡല്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിച്ചു നല്കുന്നതിനു 17,500 രൂപയാണ് അനെര്‍ട്ട് ഈടാക്കുന്നത്. ഇതില്‍ 8,000 രൂപ സബ്‌സിഡി ലഭിക്കും. തുടക്കത്തില്‍ ഒറ്റപ്രാവശ്യം 40 കുട്ട ചാണകവും ആവശ്യമുണ്ട്. അതിനു ചെലവാകുന്ന തുക പുറമേയാണ്. ദിവസേനെ ഒരു കിലോഗ്രാം അടുക്കള ജൈവമാലിന്യം പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ ഏകദേശം രണ്ടു മണിക്കൂര്‍ ഒറ്റ സ്റ്റൗവ് കത്തിക്കാനുള്ള വാതകം ലഭിക്കുമെന്ന് അനുഭസ്ഥര്‍ പറയുന്നു.

Saturday, September 15, 2012

അടുത്ത മഴക്കാലത്ത് വൈ.ഡബ്ല്യു.സി.എ റോഡില്‍ വെള്ളക്കെട്ടു കാണില്ല: കൗണ്‍സിലര്‍

ടുത്ത മഴക്കാലത്ത്  ആലപ്പുഴ വൈ.ഡബ്ല്യു.സി.എ റോഡ് വെള്ളത്തിലും ചെളിയിലും കുഴഞ്ഞു കിടക്കാത്തവിധം പൂര്‍ണമായി ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം നടത്തിവരുകയാണെന്നു ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ വഴിച്ചേരി വാര്‍ഡ് കൗണ്‍സിലര്‍ ആന്റണി റോഡ്രിഗ്‌സ്. (2012 സെപ്റ്റംബര്‍ 15 ശനി)

കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി ജനപ്രതിനിധികള്‍ ആരും ശ്രദ്ധിക്കാതെ കിടന്ന റോഡാണിതെന്ന് ആന്റണി ഓര്‍മ്മിപ്പിച്ചു. അധികം ഗതാഗതത്തിരക്ക് ഇല്ലാതിരുന്നതാണ് കാരണം. റോഡിനു ഉയരം കൂട്ടുകയും ഒരു കലുങ്ക് പണിയുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ റോഡിലെ വെള്ളക്കെട്ടിനു ശാശ്വതപരിഹാരമുണ്ടാക്കാന്‍ സാധിക്കൂ.

എം.എല്‍.എ ഡോ. ടി.എം.തോമസ് ഐസക്കിന്റെ ഫണ്ടില്‍ നിന്ന് കല്ലന്‍ റോഡില്‍ എത്തുന്ന വൈ.ഡബ്ല്യൂ.സി.എ റോഡിനും തുടര്‍ന്ന് കല്ലന്‍ റോഡില്‍ നിന്നുള്ള മാര്‍ക്കറ്റ് റോഡിനുമായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നു ആന്റണി അറിയിച്ചു. അടുത്തു തന്നെ ടെണ്ടര്‍ വിളിക്കും. യാതൊരു കാരണവശാലും ഫണ്ട് ലാപ്‌സാകാന്‍ അനുവദിക്കില്ലെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

ആന്റണി റോഡ്രിഗ്‌സ്
ഇതേസമയം, റോഡു നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോട് ആവശ്യപ്പെട്ടുവരുകയാണ്. ജനങ്ങളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്തായിരുന്നു അത്. റോഡിന്റെ കാര്യം പറഞ്ഞു പരാതി നല്കുമ്പോള്‍ മുനിസിപ്പാലിറ്റിയും പി.ഡബ്ല്യു.ഡിയും ഉത്തരവാദിത്തം ഏറ്റെടുക്കാതെ കൈമലര്‍ത്തുന്നു എന്നു തദ്ദേശവാസികള്‍ അറിയിച്ചതിനാല്‍ പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനിയര്‍ക്കും (തിരുവനന്തപുരം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും (ആലപ്പുഴ) ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്കിയിരുന്നു. അവരാരും മറുപടി ഇതുവരെ നല്കിയിട്ടില്ല. വിവരം ലഭ്യമായില്ലെങ്കില്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ താത്പര്യം ഇല്ലെന്ന നിഗമനത്തില്‍ എത്തുന്നതാണ് എന്നും അവരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ പരാതികള്‍ കൈപ്പറ്റിയ വിവരം പോലും അറിയിച്ചിട്ടില്ല!

ഏതായാലും അടുത്ത മഴ സീസണ്‍ ആരംഭിക്കുന്ന 2013 ജൂണ്‍ ഒന്നു വരെ (അതിന് ഇനി എട്ടര മാസം) നാട്ടുകാര്‍ കാത്തിരിക്കുമെന്നു കരുതാം. അല്ലാതെ വേറെ വഴിയില്ലല്ലോ?! 

Wednesday, September 12, 2012

ആലപ്പുഴ പട്ടണത്തില്‍ നിറയെ 'കുളങ്ങളും' 'കുഴികളും'!

ലപ്പുഴ പട്ടണത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത ഉള്‍പ്പടെയുള്ള റോഡുകള്‍ കുണ്ടും കുഴിയുമായി. കുഴികളില്‍ വീഴുന്ന വാഹനങ്ങളുടേയും അതിലെ യാത്രക്കാരുടേയും നടുവൊടിക്കുന്ന തരത്തിലുള്ളതാണ് കുഴികള്‍. കുഴികള്‍ വെട്ടിച്ചു പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ വന്‍ അപകടങ്ങള്‍ക്കും കാരണമാകുന്നു.

പരാതികള്‍ ഏറിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓട്ടയടപ്പു നടത്തുന്നുണ്ടെങ്കിലും അത് ശാസ്ത്രീയമായി ചെയ്യാത്തതിനാല്‍ നന്നാക്കുന്നതിനേക്കാള്‍ വേഗത്തിലാണ് അവ വീണ്ടും തകരുന്നത്! ഒരു ദിവസം കഴിയുന്നതിനു മുന്‍പു തന്നെ പഴയപടി !!

(കാര്‍ട്ടൂണ്‍: സ്ഥലപ്പേരിലും റോഡിലും നിറയെ കുളങ്ങള്‍! -രാകേഷ് അന്‍സേര) 

Monday, September 10, 2012

ആലപ്പുഴ വൈ.ഡബ്ല്യു.സി.എ റോഡ് നടക്കാനാകാത്തവിധം തകര്‍ന്നു

ലപ്പുഴ വൈ.ഡബ്ല്യു.സി.എ റോഡ് ഒരുതരത്തിലും യാത്രചെയ്യാന്‍ പറ്റാത്ത പരുവത്തിലായി വെള്ളത്തിലും ചെളിയിലും കുഴഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. സമീപവാസികള്‍ വളരെ നാളുകളായി ആവര്‍ത്തിച്ചു പരാതിപ്പെടുന്നുണ്ടെങ്കിലും ഇതുവരെ റോഡു നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ള അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.

വാടക്കനാല്‍ തെക്കേ റോഡിനേയും കല്ലന്‍ റോഡിനേയും ബന്ധിപ്പിക്കുന്ന അറവുശാലയോടും ലോറിസ്റ്റാന്‍ഡിനോടും ചേര്‍ന്നുള്ള ഇടറോഡിന്റെ ഇരുവശവും നിറയെ പ്രധാനമായും വീടുകളാണ്. കല്ലിളകി മഴക്കാലത്ത് ആദ്യം വെള്ളത്തിലും തുടര്‍ന്നു ചെളിയിലും പുതഞ്ഞു കിടക്കുന്ന റോഡിലൂടെ നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കൂടാതെ സമീപത്ത് മുനിസിപ്പാലിറ്റി ശേഖരിക്കുന്ന മാലിന്യക്കൂമ്പാരം മഴയില്‍ പടര്‍ന്നു റോഡിലാകുമ്പോള്‍ നാട്ടുകാരുടെ ഗതികേട് ഇരട്ടിയാകും.

ഇതിനിടയില്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കാല്‍നടക്കാരും റോഡിലെ ചെളിയില്‍ തെന്നിവീണ് അപകടം പറ്റുന്നതും പതിവായി.

റോഡ് എത്രയും വേഗം അറ്റകുറ്റപ്പണികള്‍ നടത്തി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോട് ആവശ്യപ്പെട്ടു. ഉടനേ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി തീരുമെന്നും അറിയിച്ചിട്ടുണ്ട്. പി.ഡബ്ല്യു.ഡി, മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് ഇതു സംബന്ധിച്ച കത്ത് നല്കി.