ആലപ്പുഴ കിഴക്കിന്റെ വെനീസ് ആയാലും ലെയ്ഡന്‍ ആയാലും പട്ടണത്തിന്റെ പൈതൃകം കാത്തുള്ള അനുയോജ്യമായ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്ന് ആവശ്യം.
ആലപ്പുഴ കിഴക്കിന്റെ ലെയ്ഡന്‍ ആണെന്ന് ഡോ.തോമസ് ഐസക് എംഎല്‍എയാണ് വാദമുയര്‍ത്തിയിരിക്കുന്നത്. ആലപ്പുഴ ഹെറിറ്റേജ് സൊസൈറ്റി എന്ന പേരില്‍ ഒരു വേദി രൂപവത്കരിച്ചാണ് രംഗപ്രവേശം. വാസ്തു വിദ്യാ മാതൃകകള്‍ വച്ചു നോക്കിയാല്‍ അലപ്പുഴ പട്ടണത്തിനു വെനീസുമായല്ല ലെയ്ഡനുമായാണ് സാമ്യം എന്നാണ് വാദം. വെനീസിന്റെ കനാല്‍ തീരങ്ങളില്‍ റോഡ് ഇല്ലെന്നും ലെയ്ഡനിലെ കനാല്‍ തീരങ്ങളോടു ചേര്‍ന്നു ആലപ്പുഴയിലേതു പോലെ റോഡുകളുണ്ടെന്നും ഡോ.തോമസ് ചൂണ്ടിക്കാട്ടുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ആലപ്പുഴയില്‍ താവളമുറപ്പിച്ച ഡച്ചുകാരുടെ അവശിഷ്ടങ്ങള്‍ ആലപ്പുഴ പട്ടണത്തില്‍ പലയിടത്തുമുണ്ടെന്നും വാദിക്കുന്നു.
ഇറ്റലിയിലാണ് വെനീസ്. കനാലുകള്‍ നിറഞ്ഞ പട്ടണം. പര്യവേക്ഷകനും വ്യാപാരിയുമായ മാര്‍ക്കോ പോളോ (1254 - 1324) വെനീസുകാരനാണ്. ഡച്ച് പ്രോവിന്‍സായ സൗത്ത് ഹോളണ്ടിലെ നെതര്‍ലാന്‍ഡ്‌സിലുള്ള മുനിസിപ്പല്‍ പട്ടണമാണ് ലെയ്ഡന്‍. പട്ടണത്തിനു നടുവിലൂടെ നദീശാഖകളുണ്ട്. വിശ്രുത പെയിന്ററായ റെംബ്രാന്‍ഡ് (1606 - 1669)-ന്റെ ജന്മസ്ഥലം. ആലപ്പുഴ പട്ടണത്തിന്റെ നടുവിലൂടെ രണ്ടു പ്രധാന കനാലുകള്‍ ഒഴുകുന്നു. കായലിന്റെയും കടലിന്റേയും സാമീപ്യം. ഇന്ത്യയിലെ മുന്‍ വൈസ്രോയി ലോര്‍ഡ് നഥാനിയേല്‍ കഴ്‌സണ്‍ 1900-കളിലാണ് ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്നു വിളിച്ചത്. നൈസര്‍ഗികമായ ഒരു വിലയിരുത്തലായിരുന്നു അതെന്നു കരുതപ്പെടുന്നു. 'കിഴക്കിന്റെ വെനീസ്' എന്ന് ആലപ്പുഴയുടെ വിളിപ്പേരായി ഉറച്ചുകഴിഞ്ഞിരിക്കുകയാണ്.
ഇപ്പോള്‍ സംഘടനാരൂപമില്ലെന്നു വാദിക്കുന്ന സൊസൈറ്റി ഇതേക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു തുടക്കമിട്ട് 2011 ജൂലൈ 30-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു ആലപ്പുഴ വൈഎംസിഎ ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.
|
കല്ലേലി രാഘവന്‍പിള്ള |
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ലോര്‍ഡ് നഥാനിയേല്‍ കഴ്‌സണ്‍ കൊച്ചിയില്‍ നിന്ന് ആലപ്പുഴയ്ക്ക് ബോട്ടില്‍ സഞ്ചരിച്ചപ്പോള്‍ ഇത് പടിഞ്ഞാറെ വെനീസിനെപ്പോലെ തോന്നുന്നെന്നു പറഞ്ഞത് പില്‍ക്കാലത്ത് പലരും ഏറ്റുപിടിക്കുകയായിരുന്നെന്ന് മോഡറേറ്ററായിരുന്ന ചരിത്രപണ്ഡിതനും മുന്‍ അധ്യാപകനുമായ കല്ലേലി രാഘവന്‍പിള്ള ചൂണ്ടിക്കാട്ടി. ചരിത്രത്തിലെ താരതമ്യത്തിലെ അപകടമാണിതെന്നും കല്ലേലി കൂട്ടിച്ചേര്‍ത്തു.
കനാലുകളുടെ തീരത്തെ ചുറ്റിപ്പറ്റിയുള്ള ആലപ്പുഴ പട്ടണത്തിന്റെ ആസൂത്രണം ധ്വനിപ്പിക്കുന്നത് ഡച്ച് പട്ടണാസൂത്രണത്തോടു ചേര്‍ന്നാണെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ച തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ഡോ. ബിനുമോള്‍ ടോം ചൂണ്ടിക്കാട്ടി. ലെയ്ഡനെ തെരഞ്ഞെടുത്തത് സാദൃശ്യം കാട്ടാന്‍ വെറും സൗകര്യത്തിനു വേണ്ടിയാണെന്നും ഡോ.ബിനുമോള്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ക്കിടെക്ചറില്‍ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ബിനുമോള്‍ ടോം.
|
ഡോ. ബിനുമോള്‍ ടോം |
ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷനില്‍ ന്യൂഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ 1996-ല്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് തീസിസിന്റെ ഭാഗമായുള്ള ഗവേഷണവേളയിലാണ് ആലപ്പുഴയുടേയും ഡച്ച് പട്ടണങ്ങളുടേയും ആസൂത്രണം ഡോ.ബിനുമോള്‍ പഠനവിഷയമാക്കിയത്. കൊച്ചിയില്‍ 2000-ല്‍ നടത്തിയ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ 'വെനീസ് ഓഫ് ദി ഈസ്റ്റ് - ആലപ്പുഴ' എന്നൊരു പ്രബന്ധം അവതരിപ്പിച്ചിരുന്നു.
പോസ്റ്റ് ഡോക്ടറല്‍ പ്രബന്ധത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിശദമാക്കിക്കൊണ്ടാണ് ബിനുമോള്‍ ടോം, ഇറ്റാലിയന്‍ പട്ടണമായ വെനീസിനോടല്ല, ഡച്ചു പട്ടണമായ ലെയ്ഡനോടാണ് ആലപ്പുഴയ്ക്ക് സാദൃശ്യമെന്ന് സമര്‍ഥിച്ചത്. ആലപ്പുഴയുടെ വ്യക്തിത്വം പ്രകടമാക്കുന്ന പൈതൃകങ്ങളുടെ സംരക്ഷണവും നവീകരണവും ആവശ്യമാക്കിയാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്.
ആദ്യകാലത്ത് ഈ ചെറിയ പട്ടണത്തില്‍ നടന്ന സജീവമായ വ്യാപാരബന്ധങ്ങള്‍ക്കു വെനീസ് നഗരവുമായുള്ള സാദൃശ്യങ്ങള്‍ കാരണമാകാം കിഴക്കിന്റെ വെനീസ് എന്ന പേരു ലഭിച്ചതെന്ന് ഡോ. ബിനുമോള്‍ ടോം പറഞ്ഞു.
എന്നാല്‍ പട്ടണ നിര്‍മാണവും ആസൂത്രണവും നെതര്‍ലാന്‍ഡ്‌സിലെ ലെയ്ഡന്‍ ഉള്‍പ്പെടെയുള്ള കനാല്‍ പട്ടണങ്ങളുടെ മാതൃകയിലാണെന്ന് ഈ വിഷയത്തില്‍ പഠനം നടത്തിയിട്ടുള്ള ഡോ. ബിനുമോള്‍ വിശദീകരിച്ചു. ആലപ്പുഴ നഗരം വ്യത്യസ്തമായ ശൈലി കൊണ്ടും ജീവിത രീതികള്‍ കൊണ്ടും പ്രത്യേകത അര്‍ഹിക്കുന്നതാണ്. കെട്ടിട നിര്‍മാണത്തില്‍ തന്നെ കേരളീയ വാസ്തു ശൈലിയോടൊപ്പം ഗുജറാത്തി, തമിഴ്, പാശ്ചാത്യ നിര്‍മാണ പ്രത്യേകതകള്‍ കൂടി പട്ടണത്തില്‍ കാണാന്‍ കഴിയുന്നുണ്ട്.
ആലപ്പുഴ പട്ടണത്തിന്റെ നിര്‍മാണത്തിലും ഡച്ച് തത്ത്വമാണ് ഉള്ളത്. കനാലുകളും പരസ്പരം ബന്ധിപ്പിക്കലും കെട്ടിടനിര്‍മിതികളും എല്ലാം ഏറെ സാദൃശ്യമുള്ളതാണ്. പത്തുമീറ്റര്‍ വീതിയുള്ള റോഡുകളും 12 മീറ്റര്‍ വീതിയുള്ള കനാലുകളും സാമ്യം കൂട്ടുന്നു.
ആലപ്പുഴ പട്ടണത്തിലെ കൊമേഴ്‌സ്യല്‍, വാടക്കനാല്‍ എന്നിവയ്ക്കരികിലായാണ് കെട്ടിടങ്ങളും വ്യാപാരസ്ഥലങ്ങളും കാണുന്നത്. കായലിനെയും കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കനാല്‍ തുറമുഖത്തേക്കുള്ള പോക്കുവരവു സ്ഥലം കൂടിയാണ്. ഏറെ പ്രാമുഖ്യമുള്ള ഈ കനാലുകള്‍ കേന്ദ്രീകരിച്ച് വ്യാപാരകേന്ദ്രങ്ങള്‍ ഉയര്‍ന്നത് സ്വാഭാവികമാണ്. പഴയ കെട്ടിടങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുമ്പോള്‍ പട്ടണത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാന്‍ നടപടി വേണമെന്നും ഡോ. ബിനുമോള്‍ ടോം പറഞ്ഞു.
പട്ടണത്തിലൂടെ ഒഴുകുന്ന വാടക്കനാലും കൊമേഴ്‌സ്യല്‍ കനാലും അവയെ ബന്ധിപ്പിക്കുന്ന ഇടത്തോടുകളും അവയോടു ചേര്‍ന്നുള്ള തെരുവുകളും പഴയ മാതൃകയിലെ കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള പട്ടണം അതേ രൂപത്തില്‍ തന്നെ സംരക്ഷിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.
പട്ടണത്തിലെ ഗുജറാത്തി സ്ട്രീറ്റിന്റെ സംരക്ഷണത്തിന് സമുദായം ആവശ്യമായ സഹകരണം നല്‍കുമെന്ന് ഉറപ്പു നല്‍കി. നഗരത്തിലെ കെട്ടിടങ്ങളെ അതിന്റെ പൈതൃകമായ പ്രത്യേകതകളോടെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് സ്‌കൂള്‍ ഓഫ് ആര്‍ക്കിയോളജിയുടെ സഹായത്തോടെ പഠനം നടത്തുമെന്ന് ഡോ. തോമസ് ഐസക് എംഎല്‍എ അറിയിച്ചു. ഇവര്‍ തയാറാക്കുന്ന ആര്‍കിടെക്ചര്‍ ഡോക്യുമെന്റ്, ടൂറിസം മാസ്റ്റര്‍പ്‌ളാനിനോടു ചേര്‍ക്കും. കനാല്‍ സംരക്ഷണത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കി ആലപ്പുഴ തുറമുഖം ഉള്‍പ്പെടെയുള്ള ചരിത്രശേഷിപ്പുകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി തയാറാക്കണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു.
ചര്‍ച്ചയില്‍ ആര്‍ക്കിടെക്ട് ബെന്നി കുര്യാക്കോസ്, പുതിയകാലത്ത് പൈതൃകങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് വിശദീകരിച്ചു. ഹരികുമാര്‍ വാലേത്ത്, കെ.ജി.ജഗദീശന്‍, ജേക്കബ് ജോണ്‍, ഗുജറാത്തിലെ വ്യവസായി അരുണ്‍ സേഠ് തുടങ്ങിയവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ സന്നിഹിതയായിരുന്നു.
ഇതേസമയം, രാജാ കേശവദാസന്‍ രൂപകല്പന ചെയ്തു 1762-ല്‍ രൂപവത്കൃതമായ ആലപ്പുഴ പട്ടണത്തിനു 2012-ല്‍ 250 വയസ് തികയുമെന്നും അതിനോടനുബന്ധിച്ച് പട്ടണത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വാര്‍ഷികം ആഘോഷിക്കുമെന്നും ഡോ.തോമസ് ഐസക് നേരത്തേ പ്രഖ്യാപിച്ചപ്പോള്‍ അതും വിവാദത്തിന് ഇടവരുത്തിയിരുന്നു. പട്ടണത്തിനു 249 വയസ് ആയില്ലെന്നു ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തു വന്നു.
പേരോ വാര്‍ഷികമോ അല്ല പട്ടണത്തിനു തുടര്‍ച്ചയായതും ജനോപകാരപ്രദങ്ങളുമായ വികസനമാണു വേണ്ടതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.