- പരാതി എഴുതി നല്കണമെന്നു നിര്‍ബന്ധമില്ല
- 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം
- വിവരം 9846200100 എന്ന നമ്പരില്‍ അറിയിച്ചാല്‍ മതി
- പോക്കറ്റടിക്കാരുമായി അവിശുദ്ധ ബന്ധമില്ലെന്ന്
ട്രെയിനുകള്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നിന്ന് സാമൂഹ്യവിരുദ്ധരാണെന്നു സംശയിക്കുന്നവരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചു വരുന്നതായി തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ റെയില്‍വേ പോലീസ് സൂപ്രണ്ട് അറിയിച്ചു. ഇതിനായി അതത് ലോക്കല്‍ പോലീസ്, റെയില്‍വേ സൂരക്ഷാസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹായസഹകരണങ്ങള്‍ ലഭ്യമാക്കി വരുന്നുണ്ട്.
പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഉപദ്രവമായി മാറുന്ന മദ്യപര്‍, നാടോടികള്‍, യാചകര്‍, മനോനില തെറ്റിയവര്‍, അലഞ്ഞുതിരിയുന്നവര്‍, അനധികൃത കച്ചവടക്കാര്‍, പോക്കറ്റിക്കാര്‍, മയക്കുമരുന്നു വില്പനക്കാര്‍, ആഭാസന്മാര്‍, പകര്‍ച്ചവ്യാധിക്കാര്‍, സാമൂഹ്യവിരുദ്ധര്‍, ഗുണ്ടകള്‍, ഇടനിലക്കാര്‍ തുടങ്ങിയവരെ റെയില്‍വേ സ്റ്റേഷനുകളിലും പരിസരപ്രദേശങ്ങളിലും ട്രെയിനുകളിലും നിന്ന് നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്കിയിരുന്നു. അതിനുള്ള മറുപടിയിലാണ് (റെയില്‍വേ പോലീസ് സൂപ്രണ്ടിന്റെ കാര്യാലയം, തിരുവനന്തപുരം നം.ജി: 2243/2012ആര്‍എല്‍ തീയതി 10.03.2012) ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പോക്കറ്റടിക്കാരും യാചകരും മറ്റുമായി പോലീസുകാര്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്നു നാളുകളായി നിലനില്ക്കുന്ന പൊതുജന ആരോപണം ശരിയല്ലെന്നും റെയില്‍വേ പോലീസ് സൂപ്രണ്ട് എടുത്തുകാട്ടിയിരിക്കുന്നു. ട്രെയിനുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി നല്കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിവരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
കേരളത്തില്‍ ട്രെയിന്‍ യാത്രക്കിടയില്‍ യാത്രക്കാര്‍ക്കു നേരെയുണ്ടാകുന്ന വിവിധതരത്തിലുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശനമായ നടപടികള്‍ ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നന്നാണ് ബ്ലോഗ് അഭ്യര്‍ഥിച്ചിരുന്നത്. 2011 ഫെബ്രുവരി ഒന്നിന് രാത്രി എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സൗമ്യയെന്ന പെണ്‍കുട്ടി പീഡനത്തിനിരയായി ആറിനു മരണത്തിനു കീഴടങ്ങിയ സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ബ്ലോഗ് നടപടി ആവശ്യപ്പെട്ടിരുന്നത്.
ആ സംഭവത്തെത്തുടര്‍ന്നു കര്‍ശനമായ നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകുമെന്നു പൊതുജനം പ്രതീക്ഷിച്ചെങ്കിലും അതു നടപ്പിലായിട്ടില്ലെന്നു പിന്നീട് ആവര്‍ത്തിച്ച സംഭവങ്ങള്‍ വ്യക്തമാക്കി. ഭാവിയില്‍ നടപടി സ്വീകരിക്കും എന്ന വെറും ഉറപ്പോ, നിവേദനം ബന്ധപ്പെട്ട വകുപ്പിലേക്കു അയച്ചുവെന്ന് അറിയിച്ച ശേഷം പിന്നീട് അതില്‍ തീരുമാനമെടുത്തു നടപ്പിലാക്കിയതായി അറിയിക്കാത്ത പതിവു രീതിയോ അല്ല ഇക്കാര്യത്തില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ചടുലവും ആത്മാര്‍ഥവുമായ ഉദ്യമമാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും ബ്ലോഗ് സൂചിപ്പിച്ചിരുന്നു.
പീഡനത്തിന് ഇരയാകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ സാധാരണഗതിയില്‍ പോലീസില്‍ രേഖാമൂലം പരാതിപ്പെടാന്‍ തയാറാകണമെന്നില്ലെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എടുത്തുകാട്ടിയിരുന്നു. മറ്റൊരു സ്ഥലത്തേക്കു യാത്രപോകുന്നവര്‍ക്ക് തുടര്‍ന്നുണ്ടാകുന്ന നിയമ നൂലാമാലകളിലും പോലീസ് ചോദ്യം ചെയ്യലുകളിലും ആശങ്കയുള്ളതുകൊണ്ടാണത്. തയാറെടുത്തു വന്ന യാത്ര തടസ്സപ്പെട്ടുവെന്നും വരാം. പ്രത്യേകിച്ച് സ്ത്രീകള്‍, പിന്നീടുണ്ടാകാവുന്ന മാധ്യമ വിചാരണകളേയും ഭയപ്പെടുന്നു. അതിനാല്‍ ഇരകളുടെ രേഖാമൂലമുള്ള പരാതിക്കായി കാത്തിരിക്കാതെ, അതിക്രമത്തെക്കുറിച്ച് അറിഞ്ഞാലുടന്‍ സ്വമേധയാ കേസെടുത്ത് കുറ്റാരോപിതരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനു പ്രത്യേക നിര്‍ദേശം നല്‌കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടിരുന്നു.
ട്രെയിനിലോ പ്ലാറ്റ്‌ഫോമിലോ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പരാതി എഴുതി നല്കണമെന്നു നിര്‍ബന്ധമില്ലെന്നു റെയില്‍വേ പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. വിവരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍ അലര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ 9846200100 എന്ന നമ്പരില്‍ ഫോണ്‍ മുഖേന അറിയിച്ചാല്‍ മതിയാകും. യാത്രക്കാര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. കുറ്റകൃത്യങ്ങള്‍ നല്ല അളവുവരെ കുറയാക്കാന്‍ ഇതുമൂലം കഴിയുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് എടുത്തുകാട്ടി.
കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന അതിക്രമത്തിനു ഇരയായ കന്യാസ്ത്രീ രേഖാമൂലം പരാതി നല്കാത്തതു കാരണം പോലീസ് കൃത്യമായ നടപടി ഉടനേ സ്വീകരിച്ചില്ലെന്നു ആരോപണം ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് സ്വമേധയാ പോലീസ് നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടിരുന്നത്.
2011 ഏപ്രില്‍ 30-ന് ശനിയാഴ്ച വൈകുന്നേരം ഏകദേശം ആറു മണി കഴിഞ്ഞപ്പോള്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന ഒരു കന്യാസ്ത്രീയെ എതിരേ വന്ന ഒരു പുരുഷന്‍ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് താഴെയിട്ട് ഉപദ്രവിക്കുകയുണ്ടായി. നൂറു കണക്കിന് ആള്‍ക്കാര്‍ അപ്പോള്‍ കൂടിയെങ്കിലും അക്കൂട്ടത്തില്‍ പോലീസുകാര്‍ ഇല്ലായിരുന്നു. തുടര്‍ന്നു കൂടെയുണ്ടായിരുന്നവര്‍ സ്‌റ്റേഷന്‍ മാസ്റ്ററോടു പരാതിപ്പെട്ടപ്പോള്‍ പോലീസിനെ അറിയിക്കാന്‍ പറഞ്ഞു. അങ്ങനെ സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ രണ്ടു പോലീസുകാരെ ഉണ്ടായിരുന്നുള്ളുവത്രേ. അവിടെ കൂടിയിരുന്ന യാത്രക്കാര്‍ അക്രമിയെ പിടിച്ചു പോലീസിനു കൈമാറിയെങ്കിലും അറസ്റ്റ് ചെയ്യാതെയും കേസ് എടുക്കാതെയും ഉടന്‍ തന്നെ പ്രതിയെ വളരെ നിരുത്തരവാദപരമായി വിട്ടയച്ചു എന്നായിരുന്നു ആരോപണം.
ഏകദേശം ആറരയ്ക്കുള്ള വടക്കോട്ടുള്ള ട്രെയിനില്‍ പോകാന്‍ എത്തിയ യാത്രക്കാരിയെയാണ് ആക്രമിച്ചതെന്നു കരുതുന്നു. ഏതായാലും ആ ട്രെയിനില്‍ പോകേണ്ട യാത്രക്കാര്‍ പോകും മുന്‍പു തന്നെ പ്രതി പ്ലാറ്റ്‌ഫോമിലൂടെ സ്വതന്ത്രമായി നടന്നു പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പോലീസ് സ്വമേധയാ കേസെടുത്ത് ക്രിമിനല്‍ കുറ്റം ചെയ്ത പ്രതിയെ തത്ക്കാലത്തേക്കെങ്കിലും തടഞ്ഞുവയ്‌ക്കേണ്ടതായിരുന്നു എന്നാണ് അന്നു നിയമവിദഗ്ധര്‍ സൂചിപ്പിച്ചത്.
റെയില്‍വേ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും പോലീസിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന ആക്ഷേപം വ്യാപകമായപ്പോഴാണ് ബ്ലോഗ് ഇടപെട്ടത്.
കന്യാസ്ത്രീയെ പ്ലാറ്റ്‌ഫോമില്‍ നിന്നു വലിച്ചു പാളത്തില്‍ ഇട്ടിരുന്നുവെങ്കിലോ കൈയില്‍ കുഞ്ഞുമായി എത്തുന്ന സ്ത്രീകളെ ഇത്തരത്തില്‍ ചെയ്തിരുന്നുവെങ്കിലോ വിഷയം ഗുരുതരമായി മാറിയേനെ. അക്രമിയെ ഒരു മുന്‍കരുതലുമെടുക്കാതെ ഉടനേ വിട്ടയച്ചതു മൂലം വൈകാതെ തന്നെ ആക്രമിക്കപ്പെട്ട കന്യാസ്്ത്രീക്കു നേരേ ആവര്‍ത്തിച്ചോ അഥവാ മറ്റുള്ളവര്‍ക്കു നേരെയോ ആക്രമം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകുമായിരുന്നില്ല. ഏതായാലും ആ ആക്രമി സ്വതന്ത്രമായി എവിടെയോ ഇപ്പോഴും വിഹരിക്കുകയാണെന്നാണ് മനസിലാക്കേണ്ടത്. അത് നിയമവാഴ്ചയോടുള്ള വെല്ലുവിളി കൂടിയാണ്.
കോട്ടയം സംഭവത്തെക്കുറിച്ചു അപ്പോള്‍ തന്നെ അറിയിച്ചതിനെത്തുടര്‍ന്നു റെയില്‍വേ പോലീസ് സൂപ്രണ്ട് അറിയിച്ചിരുന്നത് (റെയില്‍വേ പോലീസ് സൂപ്രണ്ടിന്റെ കാര്യാലയം, തിരുവനന്തപുരം ഡി 1/6135യ11 ആര്‍എല്‍ തീയതി 29.07.2011) ഇങ്ങനെയാണ്: '''പ്ലാറ്റ്‌ഫോമില്‍ തമിഴ് നാടോടി സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് തോന്നിക്കുന്ന ഒരു പുരുഷനും സ്ത്രീയും പ്ലാറ്റ്‌ഫോമിന്റെ മധ്യഭാഗത്തിന് അല്പം വടക്കു മാറി ആര്‍.എം.എസ് ഓഫീസിനു മുന്‍പാകെ നിന്ന് പരസ്പരം വഴക്കു കൂടി. മദ്യലഹരിയിലായിരുന്ന പുരുഷന്‍ മനോരോഗിയെപ്പോലെ പെരുമാറുകയും പ്ലാറ്റ്‌ഫോമിലെ കസേരയിലിരുന്ന ഒരു കന്യാസ്ത്രീയുടെ കാലില്‍ അപേക്ഷാസ്വരത്തില്‍ പിടിക്കുകയും ചെയ്തു. അയാളുടെ പ്രവൃത്തിയില്‍ പേടിച്ച കന്യാസ്ത്രീ പേടിച്ച് പെട്ടെന്ന് എഴുന്നേറ്റു മാറി. ചുറ്റും കൂടി നിന്ന യാത്രക്കാരും പോര്‍ട്ടര്‍മാരും മറ്റും അപ്പോള്‍ ബഹളം വച്ചു.
ഇതറിഞ്ഞ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്ത് എത്തി. പോലീസ് ഉദ്യോഗസ്ഥരെ കണ്ടയുടനെ അയാള്‍ പ്ലാറ്റ്‌ഫോമിന്റെ വടക്കു ഭാഗത്തേക്ക് ഓടിപ്പോയി. ഇക്കാര്യത്തില്‍ പരാതി ഒന്നും ഇല്ലായെന്നു കന്യാസ്ത്രീ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളൊന്നും എടുത്തിട്ടില്ല.''
ഈ സംഭവം കൂടി ഓര്‍മ്മിച്ചാണ് രേഖാമൂലം പരാതി ലഭിക്കുന്നില്ലെങ്കിലും സ്വമേധയാ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടത്. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ അതേയുള്ളു മാര്‍ഗം.
'ട്രെയിന്‍ യാത്രക്കാര്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണം' എന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗ് വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.