സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Monday, March 19, 2012

കേരള ബജറ്റില്‍ ഓമനപ്പിള്ളയെ ധനകാര്യമന്ത്രി ഓര്‍ത്തില്ല

ലപ്പുഴയുടെ പുരോഗതിക്കു ഏറെ സഹായകമായ എറണാകുളത്തു നിന്നു ആലപ്പുഴ വഴി കായംകുളത്തേക്കുള്ള തീരദേശ റെയില്‍വേയുടെ കാരണക്കാരന്‍ കെ.എല്‍. ഓമനപ്പിള്ളയുടെ സ്മാരകമായി ആലപ്പുഴയില്‍ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കണമെന്നുള്ള തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ആവശ്യം സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രി കണക്കിലെടുത്തില്ല. എന്നാല്‍ മറ്റു പല പ്രതിമകള്‍ക്കും തുക അനുവദിച്ചിട്ടുണ്ടുതാനും.

കേരള സംസ്ഥാന നിയമസഭയില്‍ ധനകാര്യ മന്ത്രി കെ.എം.മാണി നടത്തിയ ബജറ്റ് പ്രസംഗം 2012-2013-ല്‍ പ്രതിമയ്ക്കുള്ള പണം അനുവദിക്കുമെന്നു ബ്ലോഗ് കരുതിയിരുന്നു. എന്നാല്‍ ധനമന്ത്രി അക്കാര്യം ഓര്‍ത്തില്ല. ഇതുസംബന്ധിച്ച നിവേദനം നേരത്തേ മുഖ്യമന്ത്രിക്കും മറ്റും നേരത്തേ സമര്‍പ്പിച്ചിരുന്നതാണ്. തീരദേശ റെയില്‍ പാതയുടെ ആദ്യ ഘട്ടമായ ആലപ്പുഴ - എറണാകുളം പാത 1992-ലാണ് ഉദ്ഘാടനം ചെയ്തത്.

2012 മാര്‍ച്ച് 19 തിങ്കളാഴ്ച നടത്തിയ ബജറ്റ് പ്രസംഗത്തില്‍ മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് കെ.ആര്‍.നാരായണന്റെ പ്രതിമ ഉഴവൂരില്‍ സ്ഥാപിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമാ നിര്‍മാണത്തിന് ആര്‍.ശങ്കര്‍ ഫൗണ്ടേഷന് അഞ്ചു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഇലവുംതിട്ടയില്‍ സരസകവി മൂലൂര്‍ സ്മാരക നിര്‍മാണത്തിനും കവിതിലകന്‍ പണ്ഡിറ്റ് കെ.പി.കുറുപ്പന്റെ ജന്മശതാബ്ദി സ്മാരകം എറണാകുളത്ത് നിര്‍മ്മിക്കുന്നതിനും അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചു. മലയാള പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയായിരുന്ന കെ.എം.മാത്യുവിന് കോട്ടയത്തും പ്രതിഭാശാലിയായ എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോടിന് തൃശൂരിലും സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിന് അഞ്ചു ലക്ഷം രൂപ വീതവും അനുവദിച്ചിരിക്കുന്നു.

'തീരദേശ റെയില്‍പാത: ഓമനപ്പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ പൂര്‍ണകായ പ്രതിമ സ്ഥാപിക്കണം' എന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2011 ഡിസംബര്‍ മൂന്നിനു പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 'ഓമനപ്പിള്ളയുടെ വെങ്കല പ്രതിമ: ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും' എന്ന 2012 ഫെബ്രുവരി ഏഴിലെ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, March 16, 2012

ട്രെയിനുകളില്‍ നിന്ന് സാമൂഹ്യവിരുദ്ധരെ അടിയന്തിരമായി ഒഴിവാക്കുമെന്ന് റെയില്‍വേ പോലീസ് സൂപ്രണ്ട്

  • പരാതി എഴുതി നല്കണമെന്നു നിര്‍ബന്ധമില്ല
  • 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം
  • വിവരം 9846200100 എന്ന നമ്പരില്‍ അറിയിച്ചാല്‍ മതി
  • പോക്കറ്റടിക്കാരുമായി അവിശുദ്ധ ബന്ധമില്ലെന്ന്
ട്രെയിനുകള്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നിന്ന് സാമൂഹ്യവിരുദ്ധരാണെന്നു സംശയിക്കുന്നവരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചു വരുന്നതായി തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ റെയില്‍വേ പോലീസ് സൂപ്രണ്ട് അറിയിച്ചു. ഇതിനായി അതത് ലോക്കല്‍ പോലീസ്, റെയില്‍വേ സൂരക്ഷാസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹായസഹകരണങ്ങള്‍ ലഭ്യമാക്കി വരുന്നുണ്ട്.

പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഉപദ്രവമായി മാറുന്ന മദ്യപര്‍, നാടോടികള്‍, യാചകര്‍, മനോനില തെറ്റിയവര്‍, അലഞ്ഞുതിരിയുന്നവര്‍, അനധികൃത കച്ചവടക്കാര്‍, പോക്കറ്റിക്കാര്‍, മയക്കുമരുന്നു വില്പനക്കാര്‍, ആഭാസന്മാര്‍, പകര്‍ച്ചവ്യാധിക്കാര്‍, സാമൂഹ്യവിരുദ്ധര്‍, ഗുണ്ടകള്‍, ഇടനിലക്കാര്‍ തുടങ്ങിയവരെ റെയില്‍വേ സ്റ്റേഷനുകളിലും പരിസരപ്രദേശങ്ങളിലും ട്രെയിനുകളിലും നിന്ന് നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്കിയിരുന്നു. അതിനുള്ള മറുപടിയിലാണ് (റെയില്‍വേ പോലീസ് സൂപ്രണ്ടിന്റെ കാര്യാലയം, തിരുവനന്തപുരം നം.ജി: 2243/2012ആര്‍എല്‍ തീയതി 10.03.2012) ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പോക്കറ്റടിക്കാരും യാചകരും മറ്റുമായി പോലീസുകാര്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്നു നാളുകളായി നിലനില്ക്കുന്ന പൊതുജന ആരോപണം ശരിയല്ലെന്നും റെയില്‍വേ പോലീസ് സൂപ്രണ്ട് എടുത്തുകാട്ടിയിരിക്കുന്നു. ട്രെയിനുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി നല്കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിവരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

കേരളത്തില്‍ ട്രെയിന്‍ യാത്രക്കിടയില്‍ യാത്രക്കാര്‍ക്കു നേരെയുണ്ടാകുന്ന വിവിധതരത്തിലുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശനമായ നടപടികള്‍ ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നന്നാണ് ബ്ലോഗ് അഭ്യര്‍ഥിച്ചിരുന്നത്. 2011 ഫെബ്രുവരി ഒന്നിന് രാത്രി എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സൗമ്യയെന്ന പെണ്‍കുട്ടി പീഡനത്തിനിരയായി ആറിനു മരണത്തിനു കീഴടങ്ങിയ സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ബ്ലോഗ് നടപടി ആവശ്യപ്പെട്ടിരുന്നത്.

ആ സംഭവത്തെത്തുടര്‍ന്നു കര്‍ശനമായ നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകുമെന്നു പൊതുജനം പ്രതീക്ഷിച്ചെങ്കിലും അതു നടപ്പിലായിട്ടില്ലെന്നു പിന്നീട് ആവര്‍ത്തിച്ച സംഭവങ്ങള്‍ വ്യക്തമാക്കി. ഭാവിയില്‍ നടപടി സ്വീകരിക്കും എന്ന വെറും ഉറപ്പോ, നിവേദനം ബന്ധപ്പെട്ട വകുപ്പിലേക്കു അയച്ചുവെന്ന് അറിയിച്ച ശേഷം പിന്നീട് അതില്‍ തീരുമാനമെടുത്തു നടപ്പിലാക്കിയതായി അറിയിക്കാത്ത പതിവു രീതിയോ അല്ല ഇക്കാര്യത്തില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ചടുലവും ആത്മാര്‍ഥവുമായ ഉദ്യമമാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും ബ്ലോഗ് സൂചിപ്പിച്ചിരുന്നു.

പീഡനത്തിന് ഇരയാകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ സാധാരണഗതിയില്‍ പോലീസില്‍ രേഖാമൂലം പരാതിപ്പെടാന്‍ തയാറാകണമെന്നില്ലെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എടുത്തുകാട്ടിയിരുന്നു. മറ്റൊരു സ്ഥലത്തേക്കു യാത്രപോകുന്നവര്‍ക്ക് തുടര്‍ന്നുണ്ടാകുന്ന നിയമ നൂലാമാലകളിലും പോലീസ് ചോദ്യം ചെയ്യലുകളിലും ആശങ്കയുള്ളതുകൊണ്ടാണത്. തയാറെടുത്തു വന്ന യാത്ര തടസ്സപ്പെട്ടുവെന്നും വരാം. പ്രത്യേകിച്ച് സ്ത്രീകള്‍, പിന്നീടുണ്ടാകാവുന്ന മാധ്യമ വിചാരണകളേയും ഭയപ്പെടുന്നു. അതിനാല്‍ ഇരകളുടെ രേഖാമൂലമുള്ള പരാതിക്കായി കാത്തിരിക്കാതെ, അതിക്രമത്തെക്കുറിച്ച് അറിഞ്ഞാലുടന്‍ സ്വമേധയാ കേസെടുത്ത് കുറ്റാരോപിതരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനു പ്രത്യേക നിര്‍ദേശം നല്‌കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടിരുന്നു.

ട്രെയിനിലോ പ്ലാറ്റ്‌ഫോമിലോ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പരാതി എഴുതി നല്കണമെന്നു നിര്‍ബന്ധമില്ലെന്നു റെയില്‍വേ പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. വിവരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍ അലര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ 9846200100 എന്ന നമ്പരില്‍ ഫോണ്‍ മുഖേന അറിയിച്ചാല്‍ മതിയാകും. യാത്രക്കാര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. കുറ്റകൃത്യങ്ങള്‍ നല്ല അളവുവരെ കുറയാക്കാന്‍ ഇതുമൂലം കഴിയുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് എടുത്തുകാട്ടി.

കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന അതിക്രമത്തിനു ഇരയായ കന്യാസ്ത്രീ രേഖാമൂലം പരാതി നല്കാത്തതു കാരണം പോലീസ് കൃത്യമായ നടപടി ഉടനേ സ്വീകരിച്ചില്ലെന്നു ആരോപണം ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് സ്വമേധയാ പോലീസ് നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടിരുന്നത്.

2011 ഏപ്രില്‍ 30-ന് ശനിയാഴ്ച വൈകുന്നേരം ഏകദേശം ആറു മണി കഴിഞ്ഞപ്പോള്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന ഒരു കന്യാസ്ത്രീയെ എതിരേ വന്ന ഒരു പുരുഷന്‍ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് താഴെയിട്ട് ഉപദ്രവിക്കുകയുണ്ടായി. നൂറു കണക്കിന് ആള്‍ക്കാര്‍ അപ്പോള്‍ കൂടിയെങ്കിലും അക്കൂട്ടത്തില്‍ പോലീസുകാര്‍ ഇല്ലായിരുന്നു. തുടര്‍ന്നു കൂടെയുണ്ടായിരുന്നവര്‍ സ്‌റ്റേഷന്‍ മാസ്റ്ററോടു പരാതിപ്പെട്ടപ്പോള്‍ പോലീസിനെ അറിയിക്കാന്‍ പറഞ്ഞു. അങ്ങനെ സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ രണ്ടു പോലീസുകാരെ ഉണ്ടായിരുന്നുള്ളുവത്രേ. അവിടെ കൂടിയിരുന്ന യാത്രക്കാര്‍ അക്രമിയെ പിടിച്ചു പോലീസിനു കൈമാറിയെങ്കിലും അറസ്റ്റ് ചെയ്യാതെയും കേസ് എടുക്കാതെയും ഉടന്‍ തന്നെ പ്രതിയെ വളരെ നിരുത്തരവാദപരമായി വിട്ടയച്ചു എന്നായിരുന്നു ആരോപണം.

ഏകദേശം ആറരയ്ക്കുള്ള വടക്കോട്ടുള്ള ട്രെയിനില്‍ പോകാന്‍ എത്തിയ യാത്രക്കാരിയെയാണ് ആക്രമിച്ചതെന്നു കരുതുന്നു. ഏതായാലും ആ ട്രെയിനില്‍ പോകേണ്ട യാത്രക്കാര്‍ പോകും മുന്‍പു തന്നെ പ്രതി പ്ലാറ്റ്‌ഫോമിലൂടെ സ്വതന്ത്രമായി നടന്നു പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പോലീസ് സ്വമേധയാ കേസെടുത്ത് ക്രിമിനല്‍ കുറ്റം ചെയ്ത പ്രതിയെ തത്ക്കാലത്തേക്കെങ്കിലും തടഞ്ഞുവയ്‌ക്കേണ്ടതായിരുന്നു എന്നാണ് അന്നു നിയമവിദഗ്ധര്‍ സൂചിപ്പിച്ചത്.

റെയില്‍വേ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും പോലീസിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന ആക്ഷേപം വ്യാപകമായപ്പോഴാണ് ബ്ലോഗ് ഇടപെട്ടത്.

കന്യാസ്ത്രീയെ പ്ലാറ്റ്‌ഫോമില്‍ നിന്നു വലിച്ചു പാളത്തില്‍ ഇട്ടിരുന്നുവെങ്കിലോ കൈയില്‍ കുഞ്ഞുമായി എത്തുന്ന സ്ത്രീകളെ ഇത്തരത്തില്‍ ചെയ്തിരുന്നുവെങ്കിലോ വിഷയം ഗുരുതരമായി മാറിയേനെ. അക്രമിയെ ഒരു മുന്‍കരുതലുമെടുക്കാതെ ഉടനേ വിട്ടയച്ചതു മൂലം വൈകാതെ തന്നെ ആക്രമിക്കപ്പെട്ട കന്യാസ്്ത്രീക്കു നേരേ ആവര്‍ത്തിച്ചോ അഥവാ മറ്റുള്ളവര്‍ക്കു നേരെയോ ആക്രമം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകുമായിരുന്നില്ല. ഏതായാലും ആ ആക്രമി സ്വതന്ത്രമായി എവിടെയോ ഇപ്പോഴും വിഹരിക്കുകയാണെന്നാണ് മനസിലാക്കേണ്ടത്. അത് നിയമവാഴ്ചയോടുള്ള വെല്ലുവിളി കൂടിയാണ്.

കോട്ടയം സംഭവത്തെക്കുറിച്ചു അപ്പോള്‍ തന്നെ അറിയിച്ചതിനെത്തുടര്‍ന്നു റെയില്‍വേ പോലീസ് സൂപ്രണ്ട് അറിയിച്ചിരുന്നത് (റെയില്‍വേ പോലീസ് സൂപ്രണ്ടിന്റെ കാര്യാലയം, തിരുവനന്തപുരം ഡി 1/6135യ11 ആര്‍എല്‍ തീയതി 29.07.2011) ഇങ്ങനെയാണ്: '''പ്ലാറ്റ്‌ഫോമില്‍ തമിഴ് നാടോടി സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് തോന്നിക്കുന്ന ഒരു പുരുഷനും സ്ത്രീയും പ്ലാറ്റ്‌ഫോമിന്റെ മധ്യഭാഗത്തിന് അല്പം വടക്കു മാറി ആര്‍.എം.എസ് ഓഫീസിനു മുന്‍പാകെ നിന്ന് പരസ്പരം വഴക്കു കൂടി. മദ്യലഹരിയിലായിരുന്ന പുരുഷന്‍ മനോരോഗിയെപ്പോലെ പെരുമാറുകയും പ്ലാറ്റ്‌ഫോമിലെ കസേരയിലിരുന്ന ഒരു കന്യാസ്ത്രീയുടെ കാലില്‍ അപേക്ഷാസ്വരത്തില്‍ പിടിക്കുകയും ചെയ്തു. അയാളുടെ പ്രവൃത്തിയില്‍ പേടിച്ച കന്യാസ്ത്രീ പേടിച്ച് പെട്ടെന്ന് എഴുന്നേറ്റു മാറി. ചുറ്റും കൂടി നിന്ന യാത്രക്കാരും പോര്‍ട്ടര്‍മാരും മറ്റും അപ്പോള്‍ ബഹളം വച്ചു.

ഇതറിഞ്ഞ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്ത് എത്തി. പോലീസ് ഉദ്യോഗസ്ഥരെ കണ്ടയുടനെ അയാള്‍ പ്ലാറ്റ്‌ഫോമിന്റെ വടക്കു ഭാഗത്തേക്ക് ഓടിപ്പോയി. ഇക്കാര്യത്തില്‍ പരാതി ഒന്നും ഇല്ലായെന്നു കന്യാസ്ത്രീ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളൊന്നും എടുത്തിട്ടില്ല.''

ഈ സംഭവം കൂടി ഓര്‍മ്മിച്ചാണ് രേഖാമൂലം പരാതി ലഭിക്കുന്നില്ലെങ്കിലും സ്വമേധയാ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടത്. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ അതേയുള്ളു മാര്‍ഗം.

'ട്രെയിന്‍ യാത്രക്കാര്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണം' എന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗ് വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Monday, March 12, 2012

ആധാര്‍ കാര്‍ഡുകള്‍ തപാലില്‍ ലഭിച്ചു തുടങ്ങി; തെറ്റുകള്‍ തിരുത്താതെ!

ഭാരത സര്‍ക്കാരിന്റെ ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ ആധാര്‍ കാര്‍ഡ് ആലപ്പുഴ തത്തംപള്ളിയില്‍ രജിസ്റ്ററില്‍ പേരു ചേര്‍ത്തവര്‍ക്ക് തപാലില്‍ ലഭിച്ചുതുടങ്ങി. ആക്ഷേപങ്ങള്‍ പരിഗണിച്ച് തിരുത്തു വരുത്താതെയുള്ള കാര്‍ഡുകളാണ് അധികൃതര്‍ അയച്ചുകൊണ്ടിരിക്കുന്നത്. ഫലത്തില്‍ വ്യക്തിയെ അടിസ്ഥാനപരമായി മനസിലാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡില്‍ തെറ്റുകള്‍ അങ്ങനെ തന്നെ നിലനില്ക്കുന്നു.

രജിസ്‌ട്രേഷന്‍ നടന്നപ്പോള്‍ മുതല്‍ വിവരശേഖരണത്തെക്കുറിച്ചും വിവരങ്ങള്‍ അക്ഷരത്തെറ്റുകളോടെ രേഖപ്പെടുത്തുന്നതിനെക്കുറിച്ചും വ്യാപകമായ പരാതിയുണ്ടായിരുന്നു. വിവരശേഖരണ കേന്ദ്രങ്ങളില്‍ നേരിട്ടു ചെന്നു വിവരങ്ങള്‍ കൈമാറിയതു രേഖപ്പെടുത്തിയപ്പോള്‍ തന്നെ തൈറ്റായ അക്ഷരപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. പലരും അത് രേഖാമൂലം അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നതാണ്. എന്നാലും കാര്‍ഡുകളില്‍ അക്ഷരത്തെറ്റുകള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് മലയാളത്തില്‍.

ഉദാഹരണത്തിന് എല്ലാ കാര്‍ഡിലും മേല്‍വിലാസത്തില്‍ പൊതുവായും സമാനമായും വേണ്ട സ്ഥലപ്പേരായ 'തത്തംപള്ളി' എന്നതു പോലും വായിക്കാന്‍ പറ്റാത്ത രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തത്മ്പളില്യ്! ആര്യാടിനു പകരം 'ആര്യത്'. രാജ്യത്തെങ്ങും പുതുതായി നല്കുന്ന കാര്‍ഡിനായി ഏറ്റവും പുതുതായുള്ള വ്യക്തിവിവരങ്ങളാണു ശേഖരിച്ചിട്ടുള്ളതെങ്കിലും കാര്‍ഡില്‍ പഴയ വോട്ടര്‍പട്ടികയിലെ തിരുത്താത്ത വിവരങ്ങളാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. കാര്‍ഡില്‍ ജനന വര്‍ഷമേ രേഖപ്പെടുത്തിയിട്ടുള്ളു. തീയതി ഇല്ല.

'സാധാരണക്കാരന്റെ അവകാശം' എന്ന പേരില്‍ വിതരണം ചെയ്യുന്ന ആധാര്‍ തിരിച്ചറിയലിനുള്ള രേഖയാണ്, പൗരത്വത്തിനുള്ളതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആധാറിന് രാജ്യത്തുടനീളം അംഗീകാരമുണ്ട്. ഭാവിയില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ആധാര്‍ സഹായകമാകും എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ആധാറിനു വേണ്ടി ഒരിക്കല്‍ മാത്രം എന്റോള്‍ ചെയ്താല്‍ മതിയെന്നും വീണ്ടും എന്റോള്‍ ചെയ്യുന്നത് നിങ്ങളുടെ സമയം നഷ്ടപ്പെടുത്തലായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിതരണം ചെയ്തിരിക്കുന്ന കാര്‍ഡുകള്‍ ഈടുനില്ക്കുന്നതല്ല. കട്ടികുറഞ്ഞ കടലാസിലുള്ളതാണ് കാര്‍ഡ്. നീണ്ട ഒരു കടലാസില്‍ (8.5 സെന്റിമീറ്റര്‍ x 21 സെന്റിമീറ്റര്‍) നിന്ന് അത് 8.5 സെന്റി മീറ്റര്‍ x 5.5 സെന്റി മീറ്റര്‍ ആയി മുറിച്ചെടുക്കണം. ദീര്‍ഘനാള്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടതായതിനാല്‍ നല്ല കട്ടിയുള്ള ഐഡന്റിറ്റി കാര്‍ഡ് ആയി നല്‌കേണ്ടതായിരുന്നു അത്. വിതരണം ചെയ്യുന്ന കടലാസു കഷണം നിലനില്ക്കണമെങ്കില്‍ അത് പണം മുടക്കി ലാമിനേറ്റ് ചെയ്യേണ്ടി വരും.

തിരിച്ചറിയലിനുള്ള തെളിവ് ഓണ്‍ലൈന്‍ ഓതന്റിക്കേഷന്‍ വഴി നേടുക എന്ന് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിനുള്ള ഓപ്ഷന്‍ നിലവില്‍ ആധാറിന്റെ www.uiadi.gov.in എന്ന വെബ്‌സൈറ്റില്‍ കാണുന്നില്ല. അതിനുള്ള കംപ്യൂട്ടര്‍ - ഇന്റര്‍നെറ്റ് സൗകര്യം നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് ഇല്ലതാനും.

ഏതായാലും തത്തംപള്ളി വാര്‍ഡ് ഉന്നയിച്ചിരുന്ന ആക്ഷേപങ്ങള്‍ പരിഗണിക്കാതെയാണ് ആധാര്‍ കാര്‍ഡ് വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ആധാര്‍, സെന്‍സസ് വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികളിലെ അപാകതകള്‍ പരിഹരിക്കുമെന്നു കേരള സര്‍ക്കാര്‍ ഉറപ്പുനല്കിയിരുന്നതാണെങ്കിലും അതു നടപ്പായിട്ടില്ല. 'വിവര ശേഖരണ പദ്ധതികള്‍: അപാകതകള്‍ പരിഹരിക്കും' എന്ന 2011 ഒക്ടോബര്‍ 21-ലെ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Tuesday, March 6, 2012

ആലപ്പുഴയില്‍ ഇത്തിരി ഭൂമിയില്‍ ഒത്തിരി കൃഷിയുമായി മാളിയേക്കല്‍ ഗ്രിഗറി

ലപ്പുഴ പട്ടണത്തില്‍ ഇത്തിരി ഭൂമിയില്‍ ഒത്തിരി കൃഷിയുമായി മാതൃകാ കര്‍ഷകന്‍. പുന്നമട വാര്‍ഡില്‍ മാളിയേക്കല്‍ കെ.ജി.ഗ്രിഗറി (തങ്കച്ചന്‍ - 67) -യാണ് കുറഞ്ഞ സ്ഥലത്ത് ചിട്ടയോടെ കൃഷിയും അനുബന്ധകാര്യങ്ങളും നടത്തുന്നത്.

വീടിരിക്കുന്ന 20 സെന്റ് ഭുമി പൂര്‍ണമായും ഫലപ്രദമായും വിനിയോഗിച്ചിരിക്കുകയാണ്. സമിശ്രകൃഷി നടത്തിയാണ് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പട്ടണങ്ങളില്‍ അപൂര്‍വമാണ് ഇത്തരം പച്ചപ്പുനിറഞ്ഞ കാഴ്ച. കാലിവളര്‍ത്തലിനോടൊപ്പം പലയിനം കൃഷികളും നടത്തുന്നു. വിവിധ കാര്യങ്ങള്‍ ഒത്തൊരുമിപ്പിക്കുന്ന കൃഷിയിടം. അതും ജൈവകൃഷി രീതിയില്‍.

കെ.ജി.ഗ്രിഗറി 
തീറ്റപ്പുല്‍കൃഷിയാണ് പ്രധാനം. അതുപയോഗിച്ച് പശുക്കളെ വളര്‍ത്തുന്നു. പശുക്കളുടെ ചാണകവും മൂത്രവും വളമായും കൂടാതെ പാചക വാതകത്തിനും പ്രയോജനപ്പെടുത്തുന്നു. തെങ്ങ്, കവുങ്ങ്, പ്ലാവ് തുടങ്ങിയ വൃഷങ്ങള്‍ പറമ്പിലുണ്ട്. വൃഷങ്ങളില്‍ കുരുമുളക്. കൂടാതെ ചട്ടികളില്‍ ഉള്‍പ്പടെ പച്ചക്കറിക്കൃഷിയും പൂക്കൃഷിയും.

ഏഴു പശുക്കളും രണ്ടു കുട്ടികളുമാണ് ഇപ്പോഴുള്ളത്. തൊഴുത്തിന്റെ വലുപ്പം കൂട്ടിക്കഴിഞ്ഞു. ആധുനിക സംവിധാനങ്ങളും ഏര്‍പ്പാടാക്കി. ആകെ പത്തു പശുക്കളേയും കൂടാതെ രണ്ടു എരുമകളേയും ഏതാനും ആടുകളേയും കൂടെ വളര്‍ത്താനാണ് ശ്രമം. നായ്ക്കളും ഓമനക്കിളികളും അലങ്കാരമത്സ്യങ്ങളും വീട്ടിലുണ്ട്. കൂടാതെ കോഴികളും താറാവുകളും കാടകളും. എല്ലാം വൃത്തിയുള്ള അന്തരീക്ഷത്തില്‍.

പ്രകൃതിജന്യ രീതിയില്‍ കൃഷിനടത്താന്‍ എല്ലാക്കാര്യങ്ങളും കൃത്യമായി ഒരുക്കിയിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റ് ഉപയോഗിച്ച് വീട്ടിലെ എണ്‍പതു ശതമാനം പാചകാവശ്യവും നിര്‍വഹിക്കുന്നു. സഌറി നിര്‍മാണവും മണ്ണിര കമ്പോസ്റ്റ് നിര്‍മാണവും അനുബന്ധമായുണ്ട്. അതിനാല്‍ വളത്തിനു പഞ്ഞമില്ല. മഴവെള്ളം ശേഖരിക്കാന്‍ സംഭരണി. ഭക്ഷ്യാവശ്യത്തിനായി മത്സ്യങ്ങളെ ചെറുടാങ്കില്‍ വളര്‍ത്താനും ശ്രമിക്കുന്നുണ്ട്.

കൃഷികാര്യങ്ങളില്‍ ഭാര്യ ലീലാമ്മയുടെ പൂര്‍ണ സഹകരണം ഗ്രിഗറിക്കുണ്ട്. മകന്‍ ജിനോയും യുകെയിലുള്ള മകള്‍ ജിഷയും മാതാപിതാക്കള്‍ക്ക് എല്ലാവിധ പിന്തുണയും നല്കുന്നു.