ആലപ്പുഴ പട്ടണത്തില്‍ എപ്പോഴും വിവാദ വിഷയമാകുന്ന മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കാണ് ആലപ്പുഴ നഗരസഭ കഴിഞ്ഞ ഒരു മാസം മുന്‍ഗണന നല്കിയതെന്നു ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ പറയുന്നു. പക്ഷേ അത് പൂര്‍ണമായും ഫലത്തില്‍ വന്നിട്ടില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ അധികാരമേറ്റിട്ട് ഇന്ന് (2010 ഡിസംബര്‍ എട്ട്) ഒരു മാസം തികയുന്നതിനോടനുബന്ധിച്ചാണ് ചെയര്‍പേഴ്‌സണ്‍ ഇക്കാര്യം സൂചിപ്പിച്ചത്.
സര്‍വോദയപുരത്തുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിലവിലുള്ള വന്‍ പോരായ്മകള്‍ പരിഹരിച്ചു പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വാദം. വഴിവക്കുകളില്‍ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തകരാറിലായിരുന്ന വാഹനങ്ങള്‍ അടിയന്തിരമായി നന്നാക്കി നിരത്തിലിറക്കിയെന്നാണ് പറയുന്നത്. എന്നാല്‍ മാലിന്യം ശേഖരിക്കുന്നതിനാവശ്യമായ വേസ്റ്റ് ബിന്നുകള്‍ തത്തംപള്ളി വാര്‍ഡില്‍ ഒരിടത്തും സ്ഥാപിച്ചിട്ടില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വഴിയിറമ്പുകളില്‍ മാലിന്യം വലിച്ചെറിയാന്‍ അത് ആള്‍ക്കാരെ പ്രേരിപ്പിക്കും.
എന്നാല്‍ കഴിഞ്ഞ ഒരു മാസം ഭരണപക്ഷം സുക്ഷുപ്തിയിലായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് തോമസ് ജോസഫ് ആരോപിച്ചിട്ടുള്ളത്. പട്ടണത്തിന്റെ മാലിന്യപ്രശ്‌നം പരിഹരിക്കാത്തതിനാല്‍ പട്ടണം ചീഞ്ഞുനാറുകയാണ്. മാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത ശേഷം വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.
തെരുവുനായ്ക്കള്‍ വിദേശികളേയും സ്വദേശികളേയും വെല്ലുവിളിച്ചു തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞിട്ടും അതിനെതിരേ ചെറുവിരലനക്കാന്‍ പോലും ഭരണാധികാരികള്‍ തയാറാകുന്നില്ല.
തത്തംപള്ളിയില്‍ പേപ്പട്ടികള്‍ അഴിഞ്ഞാടുന്നതും വഴി നിറയെ നായ്ക്കള്‍ പെറ്റുപെരുകുന്നതും സംബന്ധിച്ച് പരാതികള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടും ഇതുവരെ നഗരസഭ അറിഞ്ഞമട്ടു കാണിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നഗരസഭയ്ക്കു തന്നെയാണ് പൂര്‍ണ ഉത്തരവാദിത്തം എന്നു പറഞ്ഞ് ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍ കൈകഴുകിയിരുന്നു.
നാട്ടുകാര്‍ക്ക് ഭീഷണിയായി അലഞ്ഞുതിരിയുന്ന നായ്ക്കളെ കൊല്ലാതെ വന്ധ്യംകരിക്കുന്നതോ തീറ്റി കൊടുത്തു വളത്തുന്നതോ നഗരസഭയുടെ കാര്യം. എന്നാല്‍ അത് നഗരസഭയുടെ ഉത്തരവാദിത്തത്തില്‍ നഗരസഭാ വക മതില്‍ക്കെട്ടിനുള്ളിലായിരിക്കണം.
ഇതേസമയം, ആലപ്പുഴ പട്ടണത്തിലെ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തുമെന്നാണ് നഗരസഭ സെക്രട്ടറി സൂചിപ്പിക്കുന്നത്. അലഞ്ഞുതിരിഞ്ഞു ശല്യമായിട്ടുള്ള തെരുവുനായ്ക്കളെ പിടികൂടി കൊല്ലുന്നതിന് ഇപ്പോള്‍ നിരോധന നിയന്ത്രണമുണ്ട്. പട്ടികളെ പിടികൂടി വന്ധ്യംകരിച്ച ശേഷം പിടികൂടിയ സ്ഥലത്തു തന്നെ മോചിപ്പിക്കുന്ന പദ്ധതിയാണ് എബിസി. ഓപ്പറേഷന്‍ തിയേറ്റര്‍, പോസ്റ്റ് ഓപ്പറേഷന്‍ യൂണിറ്റ്, നായ്ക്കള്‍ക്കുള്ള ഭക്ഷണം, മരുന്ന് തുടങ്ങി വന്‍ ചെലവു വരുന്ന പദ്ധതിയാണെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പട്ടികളെ വന്ധ്യംകരിച്ച ശേഷം തെരുവിലേക്കു തന്നെ തിരിച്ചുവിടുന്നതില്‍ നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ട്. മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ മതില്‍ക്കെട്ടുള്ള ശ്വാനാലയം നിര്‍മിച്ച് അവിടെ അവയെ വിഹരിക്കാന്‍ വിടട്ടെ എന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.
ഏറെ പ്രതീക്ഷകളും നല്ല സ്വപ്‌നങ്ങളുമാണ് പുതിയ സാരഥികളില്‍ നിന്നു പട്ടണവാസികള്‍ പ്രതീക്ഷിക്കുന്നത്. മാലിന്യ നീക്കത്തിനും പട്ടിപിടുത്തത്തിനും ഒരുമാസം അധികമായിരുന്നു. ചെറിയകാലയളവിനുള്ളില്‍ ഭരണാധികാരികള്‍ ജനങ്ങള്‍ക്കായി സാങ്കേതികതയുടെ കാര്യം പറഞ്ഞ് ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഇങ്ങനെ തന്നെ മാസങ്ങള്‍ ഓരോന്നായി കടന്നു പോകും!. ഒന്നും സംഭവിക്കുകയുമില്ല.
No comments:
Post a Comment