നൂറുകണക്കിന് ആള്‍ക്കാര്‍ എത്തുന്ന പ്രദേശമായിട്ടു കൂടി അതനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലുള്ള ബീച്ച് റോഡിനു മുകളിലൂടെ പാലം പോലെ എലിവേറ്റഡ് ബൈപ്പാസ് നിര്‍മിക്കാനുള്ള നടപടികള്‍ക്കു തുടക്കമായതോടെ ബീച്ചിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. ബീച്ചിന്റെ മനോഹാരിതയ്ക്ക് കോട്ടം വരുത്താത്ത വിധത്തിലായിരിക്കും ഏകദേശം ഒന്നര കിലോമീറ്റര്‍ വരുന്ന മേല്‍പ്പാലമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്.
ബീച്ച് മനോഹരമാക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറച്ചു നടപടികള്‍ സ്വീകരിച്ചുവെങ്കിലും അത് വേണ്ടവിധത്തിലായിട്ടില്ല എന്ന് സന്ദര്‍ശകര്‍ പരാതിപ്പെടുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേന്മ ഉറപ്പാക്കാക്കിയിട്ടില്ല. ഉദ്ദാഹരണത്തിന് നടവഴിയില്‍ പതിപ്പിച്ച ടൈലുകള്‍ മിക്കതും താമസിയാതെ ഇളകിത്തുടങ്ങിയിരുന്നു. അതില്‍ത്തട്ടി വീണു സന്ദര്‍ശകര്‍ക്ക് പരിക്കേല്‍ക്കാനും തുടങ്ങി.
ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍, തുറമുഖ വകുപ്പ്, ജില്ലാ കളക്ടര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിട്ടുള്ള കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി തുടങ്ങിയ ഏജന്‍സികളാണ് ബീച്ച് നിയന്ത്രണത്തില്‍ വച്ചിട്ടുള്ളത്. കച്ചവടക്കാരില്‍ നിന്നും മറ്റുമുള്ള ലൈസന്‍സ് പിരിവാണ് മുഖ്യഏര്‍പ്പാട്.
പട്ടണവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സമാധാനപരമായും സന്തോഷകരമായും ഒഴിവുവേളകള്‍ ആസ്വദിക്കാനുള്ള മികച്ച കേന്ദ്രമായിട്ട് ആലപ്പുഴ കടപ്പുറത്തെ ഉയര്‍ത്തിക്കൊണ്ടുവരണം. ഇതുപോലെ നന്നാക്കിയെടുക്കാവുന്ന അനേകം കടല്‍ത്തീരങ്ങള്‍ ആലപ്പുഴ ജില്ലാ അതിര്‍ത്തിയില്‍ തന്നെയുണ്ട്. പിന്നാലെ അവയും മെച്ചപ്പെടുത്തണം. തുമ്പോളി കടപ്പുറം ഉദാഹരണം.
- ഏകദേശം ഒരു കീലോമീറ്റര്‍ നീളത്തില്‍ വൃത്തിയുള്ള പഞ്ചസാര മണല്‍ നിറഞ്ഞ കടലോരമാണ് ആലപ്പുഴയിലേത്.
- നിലവില്‍ ആലപ്പുഴ ബീച്ചിലുള്ളത് കുട്ടികള്‍ക്കായുള്ള വിജയ് പാര്‍ക്കും, പൊളിച്ചെടുത്തുകൊണ്ടിരിക്കുന്ന കടല്‍പ്പാലവും ഒരു കാറ്റാടിമരക്കൂട്ടവുമാണ്. ബീച്ച് റോഡിന് കിഴക്കു വശത്ത് ലൈറ്റ് ഹൗസും റിക്രിയേഷന്‍ ഗ്രൗണ്ടും പിക്‌നിക് സ്‌പോട്ടും സീവ്യൂ പാര്‍ക്കും. ഈ പാര്‍ക്കിലെ കനാലില്‍ പെഡല്‍ ബോട്ടുകളുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ വകകള്‍ പലത് ആലപ്പുഴ കടപ്പുറത്തുണ്ട്.
- അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കടല്‍ത്തീരത്ത് പാടില്ലാ എന്നറിയേണ്ട അധികൃതര്‍ തോന്നിയതു പോലെ കെട്ടിടങ്ങള്‍ നിര്‍മിക്കാനും അത് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനും പാടില്ലായെന്നും ഉറപ്പിക്കണം.
- വടക്ക് കാര്‍മ്മല്‍ വില്ല മുതല്‍ തെക്ക് കടപ്പുറം ആശുപത്രിയും കടന്ന് പരന്നു കിടക്കുന്ന ബീച്ച് പല ഭാഗങ്ങളായി തിരിക്കുന്നത് ഉചിതമായിരിക്കും.
- വിജയ് പാര്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തി കൂടുതല്‍ പേരെ ആകര്‍ഷിക്കുംവിധമാക്കണം. നിലവിലുള്ള പ്രവേശന ഫീസ് തുടരാം.
- വിജയ് പാര്‍ക്കിനു തെക്കു മുതല്‍ കടല്‍പ്പാലം വരെയുള്ള പ്രദേശത്ത് കാറ്റുകൊണ്ട് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്കായുള്ള സ്ഥലം. വിജയ് പാര്‍ക്കിനു ചേര്‍ന്നുള്ള ഓപ്പണ്‍എയര്‍ സ്റ്റേജില്‍ കലാപരിപാടികളാകാം.
- കടല്‍പ്പാലത്തിനു തെക്കു മുതല്‍ കാറ്റാടിക്കൂട്ടം വരെ ബീച്ച് സ്‌പോര്‍ട്‌സിനായി മാറ്റിവയ്ക്കണം. ഫുട്‌ബോള്‍, വോളിബോള്‍, കബടി, പട്ടംപറത്തല്‍, ഒട്ടക-കുതിര സവാരി തുടങ്ങിയവ ഇവിടെ. ലോകമെമ്പാടും ബീച്ച് സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിക്ക് ആലപ്പുഴയിലും അതിന് അവസരമൊരുക്കണം. ആള്‍ക്കാരുടെ ദേഹത്തു കൊള്ളുന്നതിനാല്‍ പന്തുകളിയും ഇലക്ട്രിക് ലൈനുകളില്‍ കുരുങ്ങുന്നതിനാല്‍ പട്ടംപറത്തലും പോലീസ് തടയാറുണ്ട്.
- കാറ്റാടിക്കൂട്ടത്തിന്റെ അടിക്കാടുകള്‍ വെട്ടിത്തെളിച്ച് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് സ്വസ്ഥമായിരിക്കാന്‍ അവസരം. മയക്കുമരുന്നു കച്ചവടത്തിനും അനാശാസ്യ പ്രവര്‍ത്തിക്കുമുള്ളയിടം എന്ന കുപ്രസിദ്ധി ഒഴിവാക്കണം.
- മണല്‍പ്പരപ്പില്‍ വാഹനങ്ങളിലുള്ള കച്ചവടം അനുവദിക്കരുത്. അങ്ങനെയുള്ളവ റോഡില്‍ മാത്രം. ആഹാരപദാര്‍ഥങ്ങളും മറ്റും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണം.
- ഇരിക്കാന്‍ ബെഞ്ചുകള്‍, പ്രകാശമേറിയ ലൈറ്റുകള്‍, നടക്കാനും ജോഗിംഗിനും ട്രാക്ക്, വെയിലില്‍ നിന്നും മഴയില്‍ നിന്നും രക്ഷപ്പെടാന്‍ കൂടാരങ്ങള്‍, പോലീസ് ഔട്ട്‌പോസ്റ്റ്, കടല്‍പ്പാലം നവീകരിച്ച് പാലത്തിന്റെ അറ്റത്ത് ഭക്ഷണശാല തുടങ്ങിയവ ഒരുക്കാം.
- കടല്‍പ്പുറം എപ്പോഴും വൃത്തിയാക്കിയിടാന്‍ സംവിധാനം. കടലാസും പ്ലാസ്റ്റിക്കും ചപ്പുചവറുകളും ശേഖരിക്കാനും തുടര്‍ച്ചയായി നീക്കം ചെയ്യാനും ഏര്‍പ്പാടുകളുണ്ടാകണം.
- പഴയകാലത്ത് ആലപ്പുഴ കടപ്പുറം റോഡിലുള്ള ഇലക്ട്രിക് പോസ്റ്റുകളിലേക്കുള്ള ലൈന്‍ ഭൂഗര്‍ഭത്തിലൂടെയായിരുന്നു. അതിന്റെ പോസ്റ്റുകള്‍ ഇന്നും കാണാം. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇവിടങ്ങളില്‍ ഭൂഗര്‍ഭലൈനുകള്‍ വലിക്കണം.
- ലൈറ്റ് ഹൗസിന്റേയും സ്വിമ്മിംഗ് പൂളിന്റെയും സമീപത്തുള്ള റോഡ് അടക്കം ബീച്ചിലേക്കുള്ള വഴികളില്‍ ഒന്നും ഇപ്പോള്‍ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ല. ലൈറ്റുകള്‍ ഇട്ടാല്‍ തന്നെ സാമൂഹ്യവിരുദ്ധ ശല്യം ഒരു പരിധി വരെ ഒഴിവാക്കാം.
- യാതൊരു കാരണവശാലും കടല്‍പ്പുറത്തെ മണ്ണില്‍ വന്‍തോതിലുള്ള കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ പാടില്ല. ഇപ്പോള്‍ കടല്‍പ്പാലത്തിനു സമീപം നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ പട്ടണത്തിലേക്കുള്ള വായു ഒഴുക്കിനെത്തന്നെ തടയുന്ന രീതിയിലാണ്. കടല്‍ത്തീരത്തേക്ക് തുറന്നു കിടക്കുന്ന റോഡുകള്‍ ആയിരുന്നു പട്ടണത്തിലേക്ക് വന്‍തോതില്‍ തുടര്‍ച്ചയായ വായു പ്രവാഹമുണ്ടാക്കിയിരുന്നത്. പടിഞ്ഞാറു നിന്ന് കിഴക്കോട്ടുള്ള ആലപ്പുഴയിലെ റോഡുകളിലൂടെ എത്തുന്ന കാറ്റ് കിലോമീറ്ററുകള്‍ പട്ടണത്തിന് ആശ്വാസമായിരുന്നു. അതാണിപ്പോള്‍ റോഡുമുഖമടച്ച് തടഞ്ഞുകൊണ്ടിരിക്കുന്നത്.
- ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ബീച്ചിലെത്തി തിരിച്ചു പോകാന്‍ ബസ് സര്‍വീസുകള്‍ ആവശ്യമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കടപ്പുറം വഴി പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. കോണ്‍വന്റ് സ്‌ക്വയര്‍, ബീച്ച് വഴി കടപ്പുറം ആശുപത്രി വരെയുണ്ടായിരുന്ന ബസുകള്‍ റെയില്‍വേലൈന്‍ വന്നതോടെ ഇല്ലാതാകുകയായിരുന്നു.
- ബീച്ചില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്ന് യാതൊരു കാരണവശാലും പാര്‍ക്കിംഗ് ഫീസ്ഈടാക്കാന്‍ പാടില്ല. ഇതിനുള്ള കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ നീക്കം പിന്‍വലിക്കണം. പ്രകൃതിദത്തമായ ഒരു പ്രദേശത്തേക്ക് ആശ്വാസം തേടിയെത്തുവരില്‍ നിന്നു പിഴയീടാക്കുന്ന പോലെയാകുമിത്. പ്രദേശത്തെ ഇത്തരം മുതല്‍മുടക്കില്ലാത്ത വിശ്രമ-ആശ്വാസതീരങ്ങളിലേക്ക് എത്രയും ആള്‍ക്കാരെ ആകര്‍ഷിക്കുകയെന്നതായിരിക്കണം അധികൃതരുടെ ലക്ഷ്യം.
- വിവിധ സ്ഥലങ്ങളില്‍ നിന്നു അനേകം പേര്‍ ഉല്ലാസത്തിനെത്തുന്ന കടല്‍ത്തീരത്ത് ഭിക്ഷാടനം അനുവദിക്കരുത്. പ്രായപൂര്‍ത്തിയായ യാചകര്‍ കൂടാതെ അനേകം ബാലഭിക്ഷാടകരും ബീച്ചില്‍ സ്ഥിരമായുണ്ട്. തൊട്ടും തോണ്ടിയും യാചിച്ചു നടക്കുന്ന ബാലികാ-ബാലന്മാരെ എത്രയും വേഗം അഭയസ്ഥാനങ്ങളിലേക്ക് മാറ്റണം. ഇത്തരം ഭിക്ഷാടകര്‍ വിദേശ വിനോദ സഞ്ചാരികളില്‍ ഉള്‍പ്പടെ നാടിനു മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ ഭിക്ഷ യാചിക്കാന്‍ എത്തുന്നുണ്ട്.
No comments:
Post a Comment