സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, July 28, 2012

നെഹ്‌റു ട്രോഫി വള്ളംകളി: സര്‍ക്കാര്‍ മന്ദഗതിയിലെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ ഉഷാര്‍

                                       

ലപ്പുഴ പുന്നമടക്കായലില്‍ 2012 ഓഗസ്റ്റ് 11-നു നടത്തുന്ന അറുപതാമത് നെഹ്‌റു ട്രോഫി വള്ളം കളി സംഘാടകരായ കേരള സര്‍ക്കാര്‍ പല കാര്യങ്ങളിലും മന്ദഗതിയിലാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ ഉഷാറാണ്.

ലോകമെമ്പാടും കാണുന്ന വെബ്‌സൈറ്റുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ടിക്കറ്റ് കച്ചവടത്തിന്റെ ഒരു പ്രധാന മാര്‍ഗമാണത്. ഇതിനകം ഔദ്യോഗിക വെബ്‌സൈറ്റിനെ വെല്ലുംവിധം പല സൈറ്റുകളും രംഗത്തെത്തിക്കഴിഞ്ഞു.

Friday, July 27, 2012

വെറും പഴത്തിനു പോലും പൊള്ളുന്ന വില! പിന്നെന്തിനു സര്‍ക്കാര്‍?

ലപ്പുഴ പട്ടണത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലയില്‍ വന്‍ കുതിപ്പ്! ചെറിയ ഞാലിപ്പൂവന്‍ പഴം കിലോഗ്രാമിന് ഇന്ന് (2012 ജൂലൈ 27) വില 50 രൂപ. കിലോഗ്രാമിന് ഏകദേശം 25 എണ്ണം തൂങ്ങുന്ന കൊച്ചുപഴത്തിനാണ് പൊള്ളുന്ന ഈ വില. ഏതാനും മാസം മുന്‍പ് ഇതിന് 18 രൂപയായിരുന്നു വില. ഫലത്തില്‍ സാധാരണ പഴം പോലും സാധാരണക്കാര്‍ക്ക് മേടിക്കാനാകില്ല.

പെട്രോള്‍, വൈദ്യുതി നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ മാര്‍ക്കറ്റിലെ സാധനങ്ങളുടെ വിലയും അതിനേക്കാളേറെ കുതിച്ചു. റംസാന്‍ നോയമ്പ് മാസക്കാലമായതിനാല്‍ അതിന്റെ പേരിലുള്ള കൃത്രിമ വില വര്‍ധന പുറമേയാണ്.

ആലപ്പുഴ വന്‍ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ശ്രമിക്കുമ്പോഴും ഹൗസ് ബോട്ടുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുമ്പോഴും പട്ടണത്തിലെ ഇടത്തരക്കാരും സാധാരണക്കാരുമായ ജനങ്ങളാണ് ദുരിതം നേരിട്ടു സഹിക്കേണ്ടി വരുന്നത്. വിനോദസഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും 'ഫൈവ് സ്റ്റാര്‍' നിലയിലാണ് നിരക്കുകള്‍. അതിവേഗം മുകളിലോട്ടു പോകുന്ന വില സാധാരണ ഗതിയില്‍ അത്രവേഗം താഴേക്കു വരാറില്ല. അതൊക്കെ ബാധിക്കുന്നത് നിശ്ചിത വരുമാനമുള്ള സാധാരണക്കാരെ മാത്രമാണ്. വൃത്തിഹീനമായ തട്ടുകടകളിലെ സാധനങ്ങള്‍ക്കു പോലും വിലയ്ക്കു കുറവില്ല.

സാധാരണ ജനം വിലക്കയറ്റം അനുഭവിച്ചു പകച്ചു നില്ക്കുകയാണ്. എല്ലാ കാര്യങ്ങള്‍ക്കും തോന്നിയതു പോലെ വിലകൂട്ടാനാണെങ്കില്‍ ജനങ്ങളെ ഭരിക്കാനായി മാത്രം ഒരു സര്‍ക്കാര്‍ എന്തിനാണെന്നാണ് ചോദിച്ചുതുടങ്ങിയിട്ടുള്ളത്. വില നിയന്ത്രിക്കാനും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാരിനാകില്ലെങ്കില്‍ അരാജകത്വമായിരിക്കും അടുത്തഭാവിയില്‍. 

വലിയ കണ്ടെയ്‌നറുകള്‍, ഇടുങ്ങിയ റോഡുകള്‍

ലപ്പുഴ പട്ടണത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ വന്‍ കണ്ടെയ്‌നര്‍ ലോറികള്‍ക്ക് ഓടിക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു ആവശ്യമുയരുന്നു.

റോഡുകളുടെ വീതി കുറവും താഴ്ന്നു കിടക്കുന്ന വൈദ്യുതി, ടെലിഫോണ്‍, കേബിള്‍ കമ്പികളും റോഡിലോട്ടു കയറി നില്ക്കുന്ന നിര്‍മിതികളും എല്ലാം കൂടെ കണ്ടെയ്‌നര്‍ ലോറികള്‍ പോകുന്നയിടങ്ങളില്‍ ഗതാഗതതടസ്സമുണ്ടാക്കും. അപകടത്തിനും സാധ്യത ഏറെയാണ്. തിരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നയിടങ്ങളില്‍ ഹൗസ് സ്റ്റഫിംഗ് ഒഴിവാക്കണമെന്നുള്ളത് നാട്ടുകാരുടെ അനേക നാളുകളായുള്ള  ആവശ്യമാണ്. 

Wednesday, July 25, 2012

മരങ്ങളില്‍ നിറയെ ആണിയടിയും പരസ്യബോര്‍ഡുകളും

പ്രകൃതി സംരക്ഷിക്കണമെന്നും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തണമെന്നും ആഹ്വാനം ചെയ്യുന്നവര്‍ ആലപ്പുഴ പട്ടണത്തിലെ റോഡുവക്കിലെ മരങ്ങളുടെ ഗതി കാണുന്നില്ലേ?

ഒരുമാതിരി എല്ലാ തണല്‍വൃക്ഷങ്ങളിലും നിറയെ പരസ്യ ബോര്‍ഡുകളാണ്. അതില്‍ മിക്കവയും ആണി കൊണ്ട് തറച്ചിരിക്കുകയാണെന്നുള്ളതാണ് ദയനീയ വശം. ആണിയുറയ്ക്കാത്തതും ദ്രവിച്ചതുമായ ബോര്‍ഡുകള്‍ യാത്രക്കാരുടെയും വാഹനങ്ങളുടെയും തലയ്ക്കു മുകളില്‍ എപ്പോഴും ഭീഷണിയുമാണ്.

യാതൊരു കാരണവശാലും ആണിയടിച്ചോ കമ്പികൊണ്ട് വരിഞ്ഞുമുറുക്കിയോ ബോര്‍ഡുകള്‍ തൂക്കി മരങ്ങളെ നശിപ്പിക്കരുതെന്നു പ്രകൃതിസ്‌നേഹികള്‍ ആവശ്യപ്പെടുന്നു.

(ഫോട്ടോ: അനസ് ) 


വഴിയില്‍ കേട്ടത്:


രത്തില്‍ ഒരാള്‍ കയറി പരസ്യബോര്‍ഡുകള്‍ ആണിയടിച്ചു ഉറപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് താഴെ റോഡില്‍ ഒരു അപകടം നടന്നത്.
കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസെത്തി അപകടത്തിനു ദൃക്‌സാക്ഷികള്‍ ആരുണ്ടെന്നു അന്വേഷിച്ചപ്പോള്‍ ആണിയടിക്കാരനെ കണ്ടെത്തി.
പോലീസ്: എത്ര ദൂരെയാണ് അപകടം നടന്നത്?
ആണിയടിക്കാരന്‍: അമ്പൊത്തന്നടി ഒന്നര ഇഞ്ച്.
പോലീസ്: ദൂരത്തെക്കുറിച്ച് ഇത്ര ഉറപ്പിച്ച് എങ്ങനെ പറയാനാകും?
ആണിയടിക്കാരന്‍: ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴെങ്കിലും ഏതെങ്കിലും വിഡ്ഢി വന്നു ഇങ്ങനെ ചോദിക്കുമെന്നറിയാമായിരുന്നു. അതുകൊണ്ടു ഞാന്‍ കൃത്യമായി അളന്നുവച്ചു! 

നടപ്പാലങ്ങള്‍ ദ്രവിച്ചു അപകടനിലയില്‍

ലപ്പുഴ പട്ടണത്തിലെ ഇടുങ്ങിയ പാലങ്ങള്‍ക്കു സമാന്തരമായി കാല്‍നടക്കാര്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള പാലങ്ങള്‍ മിക്കവയും ദ്രവിച്ചു ഉപയോഗശൂന്യമായി. വേണ്ടത്ര അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാലാണ് പാലങ്ങള്‍ അതിവേഗം തകര്‍ച്ചയെ നേരിടുന്നത്. അപകടനിലയിലായ പാലങ്ങള്‍ നന്നാക്കുകയോ പൊളിച്ചു നീക്കുകയോ വേണം.

ഉദാഹരണത്തിന് ചക്കരക്കടവ് സെന്റ് ജോര്‍ജ് പള്ളിക്കും മാര്‍ക്കറ്റിനും അടുത്തുള്ള കൊത്തുവാള്‍ച്ചാവടി പാലത്തിനു ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള നടപ്പാലത്തിന്റെ തുരുമ്പെടുത്തു തകര്‍ന്ന ഗതി ചിത്രത്തില്‍ കാണാം. തുടക്കത്തില്‍ തന്നെ നടക്കാനുള്ള ഇരുമ്പുഷീറ്റ് ദ്രവിച്ചു പോയിട്ടുള്ളതിനാല്‍ അറിഞ്ഞുകൊണ്ട് ആളുകള്‍ കയറില്ല.

(ഫോട്ടോ: അനസ് )

ആലപ്പുഴ കളക്ടറേറ്റ് ജംഗ്ഷനില്‍ പോലീസിനെ മറയ്ക്കുന്ന ബോര്‍ഡുകള്‍

ലപ്പുഴയിലെ ജംഗ്ഷനുകള്‍ എല്ലാം ഗതാഗതക്കുരുണ്ടാക്കുന്ന പരുവത്തിലാണ് കിടക്കുന്നത്. ജില്ലാ ഭരണകേന്ദ്രമായ സിവില്‍ സ്റ്റേഷനു സമീപത്തെ കളക്ടറേറ്റ് ജംഗ്ഷനില്‍ പോലും സ്ഥിതി വ്യത്യസ്ഥമല്ല.

ട്രാഫിക് പോലീസുകാര്‍ക്കു കയറി നിന്നു ഗതാഗതം നിയന്ത്രിക്കാനുള്ള ട്രാഫിക് ഐലന്‍ഡ് തകര്‍ന്നു കിടക്കുന്നു. റോഡിന്റെ ഒരു വശം ചേര്‍ന്നു നിന്നു ഗതാഗതം നിയന്ത്രിക്കുന്ന പോലീസിനെ നാലു ദിക്കില്‍ നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാണണമെന്നുമില്ല. റോഡുവക്കിലെ പോസ്റ്റുകളില്‍ വന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ആ വശത്തു നില്ക്കുന്ന പോലീസുകാരനെ കാണാന്‍ അങ്ങനെയും തടസ്സം. ജംഗ്ഷനില്‍ കുളമായി കിടക്കുന്ന റോഡിന്റെ കാര്യം പറയേണ്ടതുമില്ല. ജില്ലാ കളക്ടര്‍ എന്നും കടന്നു പോകുന്ന വഴി ഇങ്ങനെയാണെങ്കില്‍ എന്തു പറയാന്‍?

(ഫോട്ടോ: അനസ് ) 

ഹെല്‍മറ്റ്: മേലനങ്ങാതെ വാശിയില്‍ പോലീസ്

നിങ്ങള്‍ സീറ്റ്‌ബെല്‍റ്റ് ഇടാത്തതിനാണോ അതോ ഞാന്‍
ഹെല്‍മറ്റ് വയ്ക്കാത്തതിനാണോ.. ഏതായാലും പോലീസ്
പുറകേ ഓടിവരുന്നുണ്ട്!!
രുചക്രവാഹനയാത്രികരെയെല്ലാം ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് ധരിപ്പിച്ചു ആലപ്പുഴയെ സമ്പൂര്‍ണ ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ്  പട്ടണമാക്കി മാറ്റുമെന്ന വാശിയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നു പത്രവാര്‍ത്ത. അതിനായി വാഹനത്തിന്റെ ഫോട്ടോയെടുത്ത് പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയാണിപ്പോള്‍.

ഈ വാശി മറ്റു പല കാര്യങ്ങള്‍ക്കുമാണ് പോലീസില്‍ നിന്നു ജനം പ്രതീക്ഷിക്കുന്നത്! അതിനു കുറച്ചു മേലനങ്ങി ജോലി ചെയ്യേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു!!

Monday, July 23, 2012

ആലപ്പുഴയിലെ ട്രാഫിക് ലൈറ്റുകള്‍ കണ്ണടച്ചു; പോലീസുകാര്‍ വിയര്‍ക്കുന്നു

ലപ്പുഴ പട്ടണത്തിലെ ട്രാഫിക് ലൈറ്റുകളെല്ലാം അവതാളത്തില്‍. ഭൂരിപക്ഷവും കണ്ണടച്ചു കിടക്കുന്നു. അല്ലാത്തവയുടെ പ്രവര്‍ത്തനം കൃത്യവുമല്ല! പല നഗരങ്ങളിലും ട്രാഫിക് ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുമ്പോള്‍ ആലപ്പുഴയില്‍ സ്ഥാപിക്കുന്നവ മാത്രം എന്തുകൊണ്ടാണ് പെട്ടെന്നു കേടാകുന്നതെന്നു നാട്ടുകാര്‍ അത്ഭുതപ്പെടുന്നു.

ഗതാഗതം സുഗമമാക്കാനാണ് ട്രാഫിക് ലെറ്റുകളെങ്കിലും അതു പ്രയോജനപ്പെടുന്നില്ല. പട്ടണത്തിലെ നാല്‍ക്കവലകളില്‍ ട്രാഫിക് പോലീസ് കണ്ണുതുറന്നു നിന്നു വിയര്‍ത്തു പരിശ്രമിച്ചില്ലെങ്കില്‍ അപകടങ്ങളും കുരുക്കും തുടര്‍ക്കഥയാകുമെന്ന അവസ്ഥയാണ്. കവലകളില്‍ പോലും യാതൊരു മര്യാദയുമില്ലാതെ വാഹനങ്ങള്‍ ഇടതുകൂടെയും വലതുകൂടെയും ഓവര്‍ടേക്കു ചെയ്തു പോകുമ്പോള്‍ പോലീസുകാര്‍ നിസ്സഹായരായി നില്ക്കുന്നതു കാണാം. ട്രാഫിക് പോലീസുകാര്‍ക്കു നിന്നു വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഉയര്‍ന്ന ട്രാഫിക് ഐലന്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ഡ്രൈവര്‍മാര്‍ക്കു വേണ്ട സിഗ്നലുകള്‍ കാണത്തക്ക രീതിയില്‍ കൊടുക്കാനാകില്ല. റോഡില്‍ ഒരു വശത്ത് ഒതുങ്ങി നില്ക്കുന്ന ട്രാഫിക് പോലീസുകാര്‍ സാധാരണ ഡ്രൈവര്‍മാരുടെ കണ്ണില്‍പ്പെടുകയുമില്ല.

(ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ഇന്നു (2012 ജൂലൈ 23 തിങ്കള്‍) രാത്രിയിലെ ദൃശ്യമാണ് ചിത്രത്തില്‍. അവിടെ ഒരു ട്രാഫിക് ലൈറ്റും പ്രവര്‍ത്തിക്കുന്നില്ല. റോഡിന്റെ ഒരു വശത്തു നില്ക്കുന്ന ട്രാഫിക് പോലീസുകാരന്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്നു. ഫോട്ടോ: അനസ്) 


വഴിയില്‍ കേട്ടത്:

റോഡിലൂടെ വളഞ്ഞുപുളഞ്ഞ് ഓടിച്ചു വന്ന കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറോട്  ട്രാഫിക് പോലീസ് ബ്രൈത്തനലൈസര്‍ കാട്ടി: ഇതിലേക്കൊന്ന് ഊതിക്കേ..
ഡ്രൈവര്‍: ക്ഷമിക്കണം.. എനിക്കതു ചെയ്യാനാകില്ല. ഞാനൊരു ആസ്തമ രോഗിയാണ്. ഊതിയാല്‍ രോഗം മൂര്‍ച്ഛിക്കും.
പോലീസ്: ശരി, എന്നാല്‍ എന്നോടൊപ്പം ആശുപത്രിയിലേക്കു വാ.. ബ്ലഡ് സാമ്പിള്‍ എടുപ്പിക്കട്ടെ..
ഡ്രൈവര്‍: അതുമെനിക്കു ചെയ്യാനാകില്ല. ഞാനൊരു ഹീമോഫിലിയാക് രോഗിയാണ്.. രക്തത്തിനായി കുത്തിയാല്‍ രക്തം കട്ടപിടിക്കാതെ ഒഴുകി ഞാന്‍ മരിക്കും..
പോലീസ്: അങ്ങനെയോ.. എന്നാല്‍ മൂത്രത്തിന്റെ സാമ്പിള്‍ എടുക്കാം..
ഡ്രൈവര്‍: ക്ഷമിക്കണം സാര്‍, അതും എനിക്കു ചെയ്യാന്‍ പറ്റില്ല.. ഞാന്‍ ഒരു പ്രമേഹ രോഗി കൂടെയാണ്.. അതു ചെയ്താല്‍ രക്തത്തിലെ പഞ്ചസാര കുറയും..
പോലീസ്: എന്നാല്‍ വണ്ടിയില്‍ നിന്നു പുറത്തേക്കിറങ്ങി റോഡിലെ ഈ വെള്ളവരയിലൂടെ നേരേ നടന്നു കാണിച്ചേ...
ഡ്രൈവര്‍: ക്ഷമിക്കു സാറേ.. എനിക്കു തീര്‍ച്ചയായും അതു ചെയ്യാനാകില്ല..
പോലീസ്: എന്തുകൊണ്ട്?
ഡ്രൈവര്‍: ഞാന്‍ മദ്യപിച്ചു മത്തുപിടിച്ചിരിക്കുകയാ.. 

Saturday, July 21, 2012

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം കൂട്ടായ്മയുടെ ഫലമായിരിക്കണം

ലപ്പുഴ നെഹ്‌റു ട്രോഫി ജലമേളയുടെ വജ്ര ജൂബിലി ഭാഗ്യചിഹ്ന വിവാദത്തില്‍ പരിഹാരം കണ്ടെത്താന്‍ ഭാഗ്യചിഹ്നം തയാറാക്കല്‍ ആലപ്പുഴയിലെ ചിത്രകാരന്മാരുടെ സംഘത്തെ ഏല്പ്പിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. ഒത്തൊരുമയുടെ സന്ദേശം നല്കുന്ന വള്ളംകളിയുടെ ഭാഗ്യചിഹ്നം കലാകാരന്മാരുടെ ഏകതയുടെ ഫലമാകുന്നത് ഏറെ നന്നായിരിക്കും. തെരഞ്ഞെടുത്ത ഭാഗ്യചിഹ്നം മൗലികമല്ലെന്ന വാര്‍ത്ത ആദ്യം പുറത്തുകൊണ്ടു വന്ന വാര്‍ത്താമാധ്യമമെന്ന നിലയിലാണ് ഈ നിര്‍ദേശം.

വള്ളംകളിയുടെ ഭാഗ്യചിഹ്ന മത്സരത്തില്‍ കമ്മിറ്റി തെരഞ്ഞെടുത്ത സൃഷ്ടി ഇന്റര്‍നെറ്റില്‍ നിന്നു മോഷ്ടിച്ചതാണെന്ന പരാതിയുയര്‍ന്നിരുന്നു. മത്സരത്തില്‍ പങ്കെടുത്ത കലാകാരന്മാര്‍ ഇതേക്കുറിച്ച് എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കു പരാതി നല്കി. തുടര്‍ന്ന് തെരഞ്ഞെടുത്ത ഭാഗ്യചിഹ്നം റദ്ദാക്കാന്‍ കളക്ടര്‍ക്ക് പബഌസിറ്റി കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നു (2012 ജൂലൈ 21 ശനി) വൈകുന്നേരം നാലിന് ജില്ലാ കളക്ടര്‍ പി.വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ജനറല്‍ ബോഡി യോഗത്തിലെടുക്കുമെന്നു കരുതുന്നു.

വിവാദത്തെത്തുടര്‍ന്നു റദ്ദാക്കിയ 
2012-ലെ ഭാഗ്യചിഹ്നം.
മത്സരത്തില്‍ ലഭിച്ച നൂറോളം എന്‍ട്രികള്‍ ഗുണനിലവാരമില്ലാത്തതാണെന്നു കമ്മിറ്റി സൂചിപ്പിച്ച നിലയ്ക്ക് ഭാഗ്യചിഹ്നം വേറെ പുറത്തുനിന്നുള്ള ഏതെങ്കിലും കലാകാരനെക്കൊണ്ട് തയാറാക്കാന്‍ നീക്കമുള്ളതായി വാര്‍ത്ത പരന്നതിനെത്തുടര്‍ന്നാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഈ നിര്‍ദേശം മുന്നോട്ടു വച്ചിട്ടുള്ളത്. വിവിധ ആശയങ്ങള്‍ ഒത്തു ചേര്‍ത്ത് കൂട്ടായ്മയുടെ സൃഷ്ടിയാരിക്കട്ടെ ഈ വര്‍ഷത്തെ ഭാഗ്യചിഹ്നം എന്ന് ബ്ലോഗ് ആശിക്കുന്നു.

വിദ്യാര്‍ഥികള്‍ അടക്കമുള്ള ചിത്രകലാകാരന്മാര്‍ ഏറെ ആഗ്രഹത്തോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മുന്‍പും ഭാഗ്യചിഹ്ന തെരഞ്ഞെടുപ്പില്‍ വിവാദം ഉണ്ടായിട്ടുള്ളതിനാല്‍ നിബന്ധനകള്‍ കമ്മിറ്റി വ്യക്തമാക്കേണ്ടതായിരുന്നു. അതില്‍ വീഴ്ചയുണ്ടായതിനാലാണ് വീണ്ടും ചിഹ്നം വിവാദത്തില്‍ അകപ്പെട്ടത്.

സ്ഥിരം വൈദ്യുതി തടസ്സം; ആരാണ് പരിഹാരമുണ്ടാക്കേണ്ടത്?

വീടുകളില്‍ രാത്രിയും പകലും ഒരുപോലെ വൈദ്യുതിയില്ലെങ്കിലും വഴിവിളക്കുകള്‍ പകലും കത്തിക്കിടക്കുകയാണ്. ആലപ്പുഴ പട്ടണത്തില്‍ ഈ വിരോധാഭാസം തുടങ്ങിയിട്ടു മാസങ്ങള്‍ ഏറെയാകുന്നു. പരാതികള്‍ക്ക് അധികൃതര്‍ ഒരു വിലയും കല്പ്പിക്കുന്നില്ല.

പട്ടണത്തില്‍ സദാ സമയവും വൈദ്യുതി കട്ട്, അടിക്കടിയുള്ള വരവും പോക്കും, ലോ വോള്‍ട്ടേജും ഹൈ വോള്‍ട്ടേജും.. ഉപയോക്താക്കള്‍ സഹികെട്ടിരിക്കുകയാണ്. അനിയന്ത്രിതമായ വൈദ്യുതി പ്രവാഹം മൂലം ഏറെ വൈദ്യുത ഗൃഹോപകരണങ്ങള്‍ കേടായിക്കഴിഞ്ഞു. കംപ്യൂട്ടര്‍ വ്യാപകമായ ഇക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലാതായാല്‍ ജോലിതടസ്സവുമാകും. സ്ഥിരം വൈദ്യുതി തടസ്സമാകുമ്പോള്‍ ആരാണ് പരിഹാരമുണ്ടാക്കേണ്ടത്?

വൈദ്യുതി പ്രശ്‌നത്തെക്കുറിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് തന്നെ പല പ്രാവശ്യം രേഖാമൂലം പരാതിപ്പെട്ടിട്ടുണ്ട്. അതിനു പ്രയോജനമുണ്ടായിട്ടില്ല. കറണ്ട് പോകുമ്പോള്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ചാല്‍ എപ്പോഴും 'എന്‍ഗേജ്ഡ്' ആണെന്നുള്ള പരാതി ഇപ്പോഴുമുണ്ട്. വൈദ്യുതി പോയാല്‍ പരാതി പറയാന്‍ ഇടക്കാലത്ത് ചില മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നുവെങ്കിലും ആ നമ്പരുകളില്‍ ഇപ്പോള്‍ ഉദ്യോഗസ്ഥരെ ലഭ്യമല്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ആധുനിക സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടുള്ള ഇക്കാലത്ത് വൈദ്യുതി സംബന്ധമായ പരാതികള്‍ എസ്.എം.എസ് ആയി അയക്കാനും അതിനു മറുപടി നല്കാനും സംവിധാനമേര്‍പ്പെടുത്തണമെന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ പഴയ ആവശ്യം വീണ്ടും ഉന്നയിക്കുകയാണ്. അതുപോലെ പകല്‍ സമയങ്ങളില്‍ വഴിവിളക്കുകള്‍ കത്തിക്കിടക്കുന്നതും ഒഴിവാക്കണം. 'വൈദ്യുതി അമൂല്യമാണ്, പാഴാക്കരുത്' എന്ന് ഉദ്‌ബോധിപ്പിക്കുകയും ആവശ്യമില്ലാത്ത സമയത്ത് വൈദ്യുതി ഓഫ് ആക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന വിദ്യുച്ഛക്തി ബോര്‍ഡ് തന്നെ മാതൃക കാട്ടണം.

(ഇന്നു (2012 ജൂലൈ 21 വെള്ളി) നേരം വെളുത്തിട്ടും തത്തംപള്ളി - പുന്നമട റോഡില്‍ കത്തിക്കിടക്കുന്ന വഴിവിളക്കുകളാണ് ചിത്രങ്ങളില്‍. ഫോട്ടോകള്‍: അനസ്)

Friday, July 20, 2012

ശവക്കോട്ട പാലത്തിനു സമീപത്തെ ഗര്‍ത്തം ഉടനേ മൂടി

ലപ്പുഴ ശവക്കോട്ട പാലത്തിനു സമീപം റോഡില്‍ ദിവസങ്ങളായി വന്‍ ഗര്‍ത്തമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സചിത്ര വാര്‍ത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പി.ഡബ്ല്യു.ഡി അധികൃതരുടെ നേതൃത്വത്തില്‍ കുഴി അടയ്ക്കുകയും റോഡില്‍ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു.

ഇന്നു (2012 ജൂലൈ 20 വെള്ളി) രാവിലെ 'ശവക്കോട്ട പാലം റോഡില്‍ അഗാധ ഗര്‍ത്തവും!' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷം ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. അധികം വൈകാതെ തന്നെ തൊഴിലാളികള്‍ രംഗത്തെത്തി ടാര്‍ മിശ്രിതമൊഴിച്ചു പാച്ച് വര്‍ക്കുകള്‍ നടത്തുകയായിരുന്നു.

(ഫോട്ടോകള്‍: അനസ്)

വെള്ളക്കിണര്‍ പോസ്റ്റ് ബോക്‌സ്: മാതൃഭൂമിയും രംഗത്ത്

ലപ്പുഴ വെള്ളക്കിണറിലെ പോസ്റ്റ് ബോക്‌സിനു ചുറ്റും മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നതിനെക്കുറിച്ചും ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ മാലിന്യങ്ങളും പോസ്റ്റ് ബോക്‌സും നീക്കം ചെയ്തതിനെക്കുറിച്ചുമുള്ള തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ സചിത്ര വാര്‍ത്തകള്‍ക്കു (വെള്ളക്കിണര്‍ പോസ്റ്റ് ബോക്‌സിനു ചുറ്റുമുള്ള മാലിന്യം മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കി) പ്രോത്സാഹനമേകി മാതൃഭൂമി ദിനപത്രവും.

മാതൃഭൂമി ഇന്ന് (2012 ജൂലൈ 20 വെള്ളി) 'പൗരബോധത്തിനൊരു ക്ലൈമാക്‌സ്' എന്ന തലക്കെട്ടില്‍ രണ്ടു ഫോട്ടോകളുമായാണ് ബോക്‌സ് വാര്‍ത്ത നല്കിയിട്ടുള്ളത്.

ആലപ്പുഴ ശവക്കോട്ട പാലം റോഡില്‍ അഗാധ ഗര്‍ത്തവും!

ലപ്പുഴയില്‍ നന്നായിക്കിടന്നിരുന്ന റോഡുകള്‍ പലതും തകര്‍ന്നു തുടങ്ങി. ടാറും മെറ്റലും അല്പാല്പം ഇളകുമ്പോള്‍ അതു നന്നാക്കാന്‍ ശ്രമിക്കില്ല. പെട്ടെന്ന് അത് അഗാധ ഗര്‍ത്തങ്ങളായി അപകടങ്ങള്‍ പരമ്പരയാകുമ്പോള്‍ മാത്രം താത്കാലികമായി അത് അടയ്്ക്കാന്‍ ആളെത്തും. അതാകട്ടെ സാങ്കേതികമായി വേണ്ട രീതിയില്‍ ചെയ്യാത്തതു കാരണം നീണ്ടുനില്ക്കുകയുമില്ല.

ശവക്കോട്ട പാലത്തിനു (പവര്‍ ഹൗസ് ബ്രിഡ്ജ് എന്ന് പലയിടത്തും അധികൃതര്‍ പേരു മാറ്റി എഴുതിയിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ശവക്കോട്ട പാലം എന്നു തന്നെയാണ് ഇന്നും വിളിക്കുന്നത്!) തെക്കു ഭാഗത്ത് കിഴക്കോട്ടുള്ള വളവ് സ്ഥിരം പ്രശ്‌ന മേഖലയാണ്. ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒന്നിനു പുറകേ ഒന്നായി വേഗത്തിലെത്തി ഇവിടെ തിരിയുന്നതിനാല്‍ പെട്ടെന്നാണ് ആ വളവ് പൊളിഞ്ഞു കുഴിയായി മാറുന്നത്. ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ചാലേ അവിടെയുണ്ടാകുന്ന കുഴികള്‍ സ്ഥിരമായി ഒഴിവാക്കാനാകൂ. അതിനു പരിശ്രമിക്കാത്തതിനാല്‍ എല്ലാക്കാലത്തും കുഴിയും അപകടങ്ങളുമാണ്.

ഇന്നു രാവിലെയും (2012 ജൂലൈ 20 വെള്ളി) ശവക്കോട്ട പാലം കുഴിയില്‍വീണ് വാഹനങ്ങള്‍ തകരാറിലായി. കുഴികണ്ട് വാഹനങ്ങള്‍ പെട്ടെന്നു ബ്രേക്കു ചെയ്യുന്നതിനാലും മറ്റും അപകടസാധ്യത ഏറെയാണ്. ഒപ്പം കൂട്ടിയിടിയും ഗതാഗതക്കുരുക്കും തുടരുന്നു. റോഡുകളിലെ കുണ്ടും കുഴികളും എത്രയും വേഗം അടയ്ക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ മഴയില്‍ അപകടങ്ങള്‍ ഏറെയാകും.

(ഫോട്ടോകള്‍: അനസ്. വലുതായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക)

Thursday, July 19, 2012

വെള്ളക്കിണര്‍ പോസ്റ്റ് ബോക്‌സിനു ചുറ്റുമുള്ള മാലിന്യം മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കി

ലപ്പുഴ വെള്ളക്കിണര്‍ ജംഗ്ഷനിലെ പോസ്റ്റ് ബോക്‌സിനു ചുറ്റും മാലിന്യം കുന്നുകൂട്ടുന്നതിനെ സംബന്ധിച്ചു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഇന്ന് (2012 ജൂലൈ 19 വ്യാഴം) ''ആലപ്പുഴയില്‍ 'ദൈവത്തിന്‍ മറയത്ത്' മാലിന്യക്കൂമ്പാരം!" എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു മണിക്കൂറുകള്‍ക്കകം അധികൃതഭാഗത്തു നിന്ന് നടപടികളുണ്ടായി. ഇങ്ങനെ അതിവേഗത്തിലുള്ള നടപടികളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

ജനങ്ങളുടെ പൗരബോധമില്ലായ്മയാണ് വാര്‍ത്തയില്‍ പ്രധാനമായും സൂചിപ്പിച്ചിരുന്നത്. മാസങ്ങളായി മുനിസിപ്പാലിറ്റി ജൈവ, അജൈവ മാലിന്യനീക്കത്തില്‍ പട്ടണത്തില്‍ ശുഷ്‌കാന്തി കാട്ടാത്തതിന്റെ ബാക്കിപത്രവും കൂടിയായിരുന്നു അത്. പോസ്റ്റ് ബോക്‌സ് മൂടത്തക്ക വിധത്തില്‍ ദിവസങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുകയായിരുന്നു. പോസ്റ്റ് ബോക്‌സിനടുത്തേക്ക് ആര്‍ക്കും പോകാനാകാത്ത തരത്തില്‍ ജീര്‍ണിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ പരിസരം.

ബ്ലോഗില്‍ രാവിലെ 10.55-ന് വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി, ആലപ്പുഴ ജില്ലാ കളക്ടര്‍, കേരളത്തിലെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ തുടങ്ങിയ അധികാരികള്‍ക്കും വിവരം നല്കി. ഏതായാലും രണ്ടു മണിക്കൂറിനുള്ളില്‍ മാലിന്യം നീക്കം ചെയ്തു സ്ഥലം വൃത്തിയാക്കി. വൈകുന്നേരം ആറു മണിയോടെ പോസ്റ്റ് ബോക്‌സ് ഇളക്കി മാറ്റുകയും ചെയ്തു. ബോക്‌സിനു അകത്തും പുറത്തും നനഞ്ഞ മാലിന്യം നിറഞ്ഞ് ദ്രവിച്ചു കിഴുത്ത വീണതിനെത്തുടര്‍ന്നാണ് ബോക്‌സ് മാറ്റിയത്. അവിടെ പുതിയ പോസ്റ്റ് ബോക്‌സ് സ്ഥാപിക്കുമെന്നു കരുതുന്നു.

തപാലിലൂടെയുള്ള എഴുത്തുകുത്തുകള്‍ കുറഞ്ഞുവെങ്കിലും തപാലിനെയും പോസ്റ്റ് ബോക്‌സിനേയും ആശ്രയിക്കുന്ന ധാരാളം സാധാരണക്കാര്‍ ഇപ്പോഴുമുണ്ടെന്നു ഒരു സ്ഥലവാസി ചൂണ്ടിക്കാട്ടി. നേരത്തേ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നപ്പോള്‍ നാട്ടില്‍ നിന്നുള്ള കത്തുകള്‍ ആകാംഷാപൂര്‍വം കാത്തിരിക്കുമായിരുന്നു. അതിനാല്‍ ഇപ്പോഴും പോസ്റ്റ് ബോക്‌സുമായി ബന്ധപ്പെട്ടുള്ള ഗൃഹാതുരത്വം നിലനില്ക്കുന്നു.

(വിവരങ്ങളും ഫോട്ടോയും: അനസ് )

പോലീസുകാര്‍ക്ക് ഇനി ഫോട്ടോയെടുത്തു കളിച്ചിരിക്കാം!

താഗത നിയമ ലംഘനം നടത്തുന്നവരെ ഫോട്ടോയിലാക്കാന്‍ എന്ന പേരില്‍ പോലീസുകാര്‍ക്ക് കൊടുത്തിട്ടുള്ള ക്യാമറകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നു പ്രധാനമായും സ്ത്രീകള്‍ ഭയപ്പെടുന്നു.

വഴിയില്‍ കൂടെ പോകുന്ന വനിതകളുടെ പല രീതിയിലുള്ള ഫോട്ടോകള്‍ ഇപ്പോള്‍ തന്നെ വിവിധ വൈബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇനി പോലീസുകാര്‍ 'ഔദ്യോഗികമായി' എടുക്കുന്ന ഫോട്ടോകളും അക്കൂട്ടത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമെന്നാണ് ആശങ്ക.

ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവരെ 'ഫോട്ടോയെടുത്തു' പിടികൂടാനാണ് ഫോട്ടോയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അതിനു മാത്രമല്ലെന്നുള്ളതിന്റെ തെളിവുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പോലീസ് കളി ആരംഭിച്ചിട്ടേയുള്ളു!

ആലപ്പുഴ ജില്ലാ എസ്പി പറഞ്ഞത് ശരിയാണ്. പോലീസ് ഹെല്‍മറ്റ് വേട്ട നിര്‍ത്തി. വഴിയില്‍ ഹെല്‍മറ്റിന്റെ പേരില്‍ യാത്രക്കാരെ പോലീസ് ശാരീരികമായും മാനസികമായും ആക്രമിക്കുന്നതു വ്യാപകമായതായി അനേകം പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തടഞ്ഞുനിര്‍ത്തലും വേട്ടയും നിര്‍ത്തിയതായി പ്രഖ്യാപനമുണ്ടായത്. എന്നാല്‍ പകരം 'കുടുക്കല്‍' പൂര്‍വാധികം ശക്തമാക്കിയതായി പോലീസ് തന്നെ വ്യക്തമാക്കുന്നു!!

പൊതുനിരത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ഇല്ലാതെ സഞ്ചരിച്ചതിനു ആലപ്പുഴ ജില്ലയില്‍ രണ്ടു മാസത്തിനകം (2012 ഏപ്രില്‍, മേയ് ആയിരിക്കാം) പോലീസിനു ക്യാമറയില്‍ കുടുക്കി കേസെടുക്കാന്‍ കഴിഞ്ഞത് നാലായിരത്തിലേറെ പേരെയാണ്. ഇക്കാലയളവില്‍ അന്യര്‍ക്കു ഭീഷണിയായി പാഞ്ഞ എത്ര വാഹനങ്ങള്‍ പിടികൂടിയെന്നു അവതരിപ്പിക്കാന്‍ കണക്കില്ല. അതുപോലെ തന്നെ എത്ര കള്ളന്മാരേയും പിടിച്ചുപറിക്കാരെയും തട്ടിപ്പുകാരേയും പോലീസ് പിടികൂടിയെന്നും!! അതു പോട്ടെ. കുറഞ്ഞ പക്ഷം ബസ് സ്റ്റാന്‍ഡുകളിലെ എത്ര പോക്കറ്റടിക്കാരെ പിടിച്ചു?

ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കലാണ് കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ കുറ്റകൃത്യം. ആ കുറ്റത്തിന്റെ പേരില്‍ വന്‍ പിഴയീടാക്കലും ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് വേട്ട/കുടുക്കലിലൂടെ പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അന്യര്‍ക്കു ക്ഷതമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ക്കു മാത്രമേ കുറ്റം തെളിയിച്ചു ശിക്ഷയുടെ ഭാഗമായി പിഴയീടാക്കാവൂ. അല്ലാതുള്ളതു മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യം തെരഞ്ഞെടുത്തു വിട്ട ജനപ്രതിനിധികളെ യാത്രക്കാര്‍ മനസിലാക്കിക്കൊടുക്കുക. ഇതുവരെ ഒരു ജനപ്രതിനിധിക്കും അതു മനസിലായിട്ടില്ലെന്നു മറ്റൊരു കാര്യം. മുന്‍പു പറഞ്ഞിട്ടുള്ളതു പോലെ അക്കൂട്ടര്‍ ഏതായാലും ഹെല്‍മറ്റ് വച്ചു ഓടിക്കുന്ന കീഴ്ത്തട്ടില്‍പ്പെട്ടവരല്ല! അവര്‍ക്കു ഭാര്യയേയും കുഞ്ഞുങ്ങളേയും വച്ചു പോകാന്‍ എന്തിന് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും? അവര്‍ക്കു പായാന്‍ ജനങ്ങളുടെ കാശുകൊണ്ടു വാങ്ങിയ മുന്തിയ വാഹനങ്ങളും അതിലടിക്കാന്‍ നിരക്ക് എത്രയുയര്‍ന്നാലും ഇന്ധനവുമുണ്ട്!!

ഹെല്‍മറ്റ് വേട്ട നടത്തി നിശ്ചിത തുക ഓരോ മാസവും ഫൈനായി ഈടാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഇത്തരം ടാര്‍ഗറ്റ് ഉണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആലപ്പുഴ ജില്ലാ എസ്.പി കെ.ജി. ജയിംസ് ഐപിഎസ് നേരത്തേ സൂചിപ്പിച്ചിരുന്നു. ആലപ്പുഴ കളക്ടറേറ്റില്‍ 2012 ജൂണ്‍ ഏഴിനു നടന്ന ജനപ്രതിനിധികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗത്തില്‍ വ്യക്തമാക്കിയതാണിത്.

കേരള സര്‍ക്കാരിന്റെ അവശ്യ പ്രകാരം ഡിജിപിയുടെ നിര്‍ദേശാനുസരണം ഹെല്‍മറ്റ് വേട്ട നടത്തി പിഴ ഈടാക്കാനെന്ന പേരില്‍ ഇരുചക്രവാഹന യാത്രക്കാരെ അടിച്ചും ഇടിച്ചും തൊഴിച്ചും തല തല്ലിത്തകര്‍ത്തും പുറകേ ഓടിച്ചിട്ടു പിടിച്ചും വന്‍ കുറ്റവാളികളെയെന്നപോലെ പീഡിപ്പിക്കുന്നതായി വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. കഠിന കുറ്റവാളികളെ പോലീസിനു പിടിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ റോഡിലുള്ള ഹെല്‍മറ്റ് വേട്ട വന്‍ പ്രതിഷേധമാണ് നിലവിലുള്ള യുഡിഎഫ് സര്‍ക്കാരിനെതിരേയുണ്ടാക്കിയത്.

ജംഗ്ഷനുകളില്‍ ഗതാഗത കുരുക്കഴിക്കാന്‍ ട്രാഫിക് ജോലിക്ക് പോലീസ് ഇല്ലെങ്കിലും തൊട്ടടുത്ത വളവിലോ തണലിലോ ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് വേട്ട തകൃതിയായിരുന്നു. ഇതു മേലനങ്ങാതെയുള്ള കാശുപിരിവിനു തന്നെയാണെന്നാണ് ജനം കരുതുന്നത്. അല്ലെങ്കില്‍ ഇത്ര ആവേശം ഇക്കാര്യത്തില്‍ പോലീസിനുണ്ടാകുകയില്ലെന്നു പൗരന്മാര്‍ ഉറച്ചു വിശ്വസിക്കുന്നു.

ഏതായാലും ജില്ലാ പോലീസ് മേധാവിയുടെ ഉറപ്പ് ഇരുചക്ര വാഹന യാത്രക്കാര്‍ക്കു കുറച്ചൊന്നുമല്ല ആശ്വാസം നല്കിയത്. എന്നാല്‍ ആ ഉറപ്പിനു വലിയ വിലയില്ലെന്നാണ് തുടര്‍ന്നുള്ള നടപടികള്‍ വ്യക്തമാക്കുന്നത്. അപകടകരമായും സാഹസികമായും വാഹനം ഓടിക്കുന്നവരെയാണ് പോലീസ് പിടികൂടേണ്ടത്. അതിനു ബുദ്ധിമുട്ടുണ്ട്. ബുദ്ധിശക്തിയും പ്രയോഗിക്കണം.

എഡിഎം കെ.പി. തമ്പിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ, ആര്‍ടിഒ ബി.ജെ. ആന്റണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 

ആലപ്പുഴയില്‍ 'ദൈവത്തിന്‍ മറയത്ത്' മാലിന്യക്കൂമ്പാരം!

ചീഞ്ഞുനാറുന്ന ചവറ് ആലപ്പുഴ പട്ടണത്തില്‍ എവിടെയും കൊണ്ടിടാമെന്ന നിലയിലായി! ജനങ്ങള്‍ യാതൊരു പൗരബോധവും പ്രകടിപ്പിക്കാതെയാണ് മാലിന്യം റോഡുവക്കിലും അന്യന്റെ പറമ്പിലും കൊണ്ടിടുന്നത്!!

ആലപ്പുഴ വെള്ളക്കിണറിലെ ദൃശ്യം ഉദാഹരണം. റോഡുവക്കിലെ ഒരു പോസ്റ്റ് ബോക്‌സിനു ചുറ്റുമാണ് ആള്‍ക്കാര്‍ മാലിന്യം വലിച്ചെറിഞ്ഞിട്ടു പോകുന്നത്. അതവിടെ കുന്നായി മാറി. അതിനാല്‍ ഒരു തരത്തിലും എഴുത്തുകള്‍ പോസ്റ്റ് ചെയ്യാനോ പോസ്റ്റല്‍ അധികൃതര്‍ക്ക് ക്ലിയറന്‍സ് നടത്താനോ


അങ്ങോട്ട് അടുക്കാന്‍ സാധിക്കില്ല എന്ന നിലയിലാണ്. അതേ സമയം ഈ മാലിന്യക്കൂന വെള്ളക്കിണര്‍ വിനായകര്‍ കോവിലിനു ചേര്‍ന്നുമാണ്. സാധാരണഗതിയില്‍ ദേവാലയങ്ങളും പരിസരങ്ങളും ശുദ്ധമായും ശുചിയായും സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്ന നാടാണിത്. ഇപ്പോള്‍ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നത് ആത്മാര്‍ഥതയില്ലാത്ത വെറും മുദ്രാവാക്യം മാത്രം. ദൈവത്തിന്റെ മറയത്തു പോലും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം!

(വിവരങ്ങളും ഫോട്ടോകളും: അനസ്) 

Wednesday, July 18, 2012

മനസ്സ് പറഞ്ഞ വഴിയെ നടന്നു ജിനോ

ള്‍ട്ടി നാഷനല്‍ കമ്പനിയില്‍ പ്രതിമാസം 60,000 രൂപ ശമ്പളം വാങ്ങുന്ന ഒരു യുവാവ് അതുപേക്ഷിച്ച് പശുവളര്‍ത്തല്‍ തുടങ്ങുമോ? ആലപ്പുഴ പുന്നമട വാര്‍ഡ് കൊറ്റംകുളങ്ങര മാളിയേക്കല്‍ ജിനോ ആണെങ്കില്‍ സംശയിക്കേണ്ട, അതു തന്നെ ചെയ്യും.

വെറുതെ പറയുകയല്ല, ചെയ്തു കാണിക്കുകയാണ് ജിനോ എന്ന മുപ്പത്തേഴുകാരന്‍. പല കമ്പനികളിലായി 16 വര്‍ഷം വൈറ്റ്‌കോളര്‍ ജോലി ചെയ്തു മനസ്സു മടുത്താണ് ജിനോ ഈ പണിക്കിറങ്ങിയത്.

ഇപ്പോള്‍ പതിനൊന്നു പശുക്കളും ഒന്‍പതു കിടാങ്ങളും ഉള്‍ക്കൊള്ളുന്ന കാലിത്തൊഴുത്തിന്റെ അധിപന്‍. മണിക്കൂറുകളോളം നീളുന്ന തിരക്കു പിടിച്ച ജോലിയുടെ അസ്വസ്ഥതകളും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാത്ത അവസ്ഥയുമൊന്നും ഇപ്പോഴില്ല. കൃഷിയും കാലിവളര്‍ത്തലും സമാധാനവും സ്വസ്ഥതയുമുള്ള ജോലിയാണെന്ന ബോധ്യം ഉണ്ടായപ്പോഴാണ് കൃഷിക്കാരനായ അച്ഛന്‍ കെ.ജി. ഗ്രിഗറിയെയും അമ്മ ലീലാമ്മയെയും സഹായിക്കാനും ഒപ്പം പശുവളര്‍ത്തല്‍ തൊഴിലാക്കാനും തീരുമാനിച്ചതെന്നു ജിനോ പറയുന്നു.

ഇടയ്ക്ക് ഭാര്യ സുനിലയും ബാങ്കിലെ ജോലി കളഞ്ഞു ഭര്‍ത്താവിനൊപ്പം ചേര്‍ന്നു. ജിനോയുടെ പശുഫാമിലെത്തി പാലു വാങ്ങുന്നവരെ ഒരു കൌതുകം കൂടി കാത്തിരിക്കുന്നു. ചൂണ്ടിക്കാണിക്കുന്ന പശുവിന്റെ പാല്‍ തന്നെ കറന്നു നല്‍കും. നൂറു ലീറ്ററോളം പാലാണ് പ്രതിദിന ഉല്പാദനം. പശുക്കള്‍ക്കു നല്‍കാന്‍ ഒന്നരയേക്കറോളം സ്ഥലത്ത് തീറ്റപ്പുല്ലും കൃഷി ചെയ്യുന്നു. രാവിലെ മൂന്നു മണിക്ക് ഉണര്‍ന്നു തൊഴുത്തില്‍ കയറിയാണ് ദിവസം ആരംഭിക്കുന്നത്. ജൈവപാല്‍ എന്ന സ്വപ്നത്തിലേക്ക് എത്താനാണ് ഈ കുടുംബത്തിന്റെ പരിശ്രമം. പുല്ലും വൈക്കോലും തേങ്ങാപ്പിണ്ണാക്കും പോലെ രാസവസ്തുക്കള്‍ ഒട്ടും കലരാത്ത ഭക്ഷണം മാത്രം കഴിക്കുന്ന പശുക്കളുടെ പാല്‍ നാട്ടുകാര്‍ക്കു നല്‍കുകയാണു ലക്ഷ്യം

ഇപ്പോള്‍ വരുമാനം? ചോദിച്ചാല്‍ ജിനോ ചിരിക്കും. പിന്നെ പറയും: 'അവസാനം കിട്ടിയ ശമ്പളത്തിന്റെ പകുതിയേ കിട്ടുന്നുളളുവെങ്കിലും ഇപ്പോള്‍ ജീവിതം സ്വസ്ഥം, സുഖം.' ഇടയ്ക്കു കാണാനെത്തുന്ന പഴയ സഹപ്രവര്‍ത്തകരും ഇത് ശരിവയ്ക്കുന്നു.

(മലയാള മനോരമ ദിനപത്രത്തില്‍ 2012 ജൂലൈ 18 ബുധനാഴ്ചത്തെ 'യൂത്ത് ട്യൂബ്' പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.ഫോട്ടോ: ജിനോയും കുടുംബവും പശുക്കളോടൊപ്പം.)

Tuesday, July 17, 2012

ആലപ്പുഴയില്‍ ഹര്‍ത്താല്‍ പതിവു പോലെ ബന്തായി; നാട്ടുകാര്‍ വലഞ്ഞു

ന്തായി മാറിയ ഹര്‍ത്താല്‍ നാട്ടുകാരെ ആകെ പതിവുപോലെ വലച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് കവാടത്തില്‍ കുത്തറ്റു വിദ്യാര്‍ഥി മരിച്ചതിനെത്തുടര്‍ന്നു സംഘപരിവാര്‍ സംഘടനകളാണ് ഇന്ന് (2012 ജൂലൈ 17 ചൊവ്വ) ആലപ്പുഴയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ഹര്‍ത്താലനുകൂലികള്‍ ആക്രമം അഴിച്ചുവിടുകയും ചെയ്തു.

ബാങ്കുകളും മറ്റു സ്ഥാപനങ്ങളും ബലമായി അടപ്പിച്ചു. വാഹനങ്ങള്‍ക്കു കല്ലെറിഞ്ഞു. ഗതാഗതം തടഞ്ഞു. വാഹനങ്ങളുടെ കാറ്റഴിച്ചു വിടുകയും ചില്ലടിച്ചു പൊട്ടിക്കുകയും ചെയ്തു. നേരം വെളുത്തു കഴിഞ്ഞപ്പോഴാണ് മിക്കവരും ഹര്‍്ത്താല്‍ ആഹ്വാന വിവരം അറിയുന്നതു തന്നെ.

കണ്ണന്‍വര്‍ക്കി പാലത്തിനു സമീപമുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്നു അടയ്ക്കുക തന്നെ ചെയ്തു. മറ്റു പ്രദേശങ്ങളില്‍ നിന്നു ഒരു വിധത്തില്‍ എത്തിയവര്‍ ആകെ കുഴഞ്ഞു. വന്നവര്‍ പൊരിവെയിലത്തു നിന്നു മുടിഞ്ഞു. കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാര്‍ ഉള്‍പ്പടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. പലരും 'ആശുപത്രി' എന്നു ബോര്‍ഡ് വാഹനത്തില്‍ വച്ചാണ് എത്തിയത്.

നിര്‍ബന്ധിത ഹര്‍ത്താലുകാരെ അടിച്ചമര്‍ത്തുക തന്നെ വേണമെന്നാണ് ബുദ്ധിമുട്ടി കാര്യങ്ങള്‍ സാധിക്കാന്‍ എത്തിയവരും വാഹനങ്ങളില്ലാത്തതു മൂലം അതിനു കഴിയാതെ വന്നവരും പ്രതികരിച്ചത്.

(ഫോട്ടോ: ആലപ്പുഴ കണ്ണന്‍വര്‍ക്കി പാലത്തിനു സമീപമുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഹര്‍ത്താല്‍ പ്രമാണിച്ച് അടച്ചിരിക്കുന്നു.)

ആലപ്പുഴയില്‍ ടെലിഫോണ്‍ പോസ്റ്റുകള്‍ ഒടിഞ്ഞു തൂങ്ങുന്നു

ലപ്പുഴ പട്ടണ തെരുവോരങ്ങളിലുള്ള അനേകം ടെലിഫോണ്‍ പോസ്റ്റുകള്‍ അപകടാവസ്ഥയില്‍. പലയിടങ്ങളിലും ലൈനുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ഭൂഗര്‍ഭത്തിലൂടെയാക്കിപ്പോള്‍ പോസ്റ്റിന്റെ ആവശ്യകത ഇല്ലായാതിനെത്തുടര്‍ന്നു പോസ്റ്റുകള്‍ക്കു അറ്റകുറ്റപണികള്‍ നടത്തുകയോ എടുത്തു മാറ്റുകയോ ചെയ്യാത്തതിനാലാണ് അപകടാവസ്ഥയിലിലായത്.

ഇരുമ്പു പോസ്റ്റുകള്‍ തുരുമ്പിച്ചും തടി പോസ്റ്റുകള്‍ ചെതുക്കിച്ചും ഒടിഞ്ഞുവീണു കിടക്കുന്നതു സാധാരണ കാഴ്ചയായിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. അടുത്തുള്ള മറ്റു കമ്പികളിലേക്കുള്ള വീഴ്ച ഗുരുതരമായ അപകടങ്ങളുണ്ടാക്കിയേക്കും.

നെഹ്‌റു ട്രോഫി: മൗലികമായ സൃഷ്ടി തെരഞ്ഞെടുക്കണമെന്ന് അനസ്


ലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കേണ്ടത് കലാമൂല്യമുള്ളതും മൗലികവുമായ സൃഷ്ടിയായിരിക്കണമെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ പട്ടണത്തില്‍ പ്രകടനം.

ഓഗസ്റ്റില്‍ നടത്തുന്ന അറുപതാമത് ജലമേളയ്ക്കായി തെരഞ്ഞെടുത്ത ഭാഗ്യചിഹ്നം കംപ്യൂട്ടര്‍വത്കൃതവും കോപ്പിറൈറ്റ് നിയമങ്ങള്‍ ലംഘിച്ചുള്ളതുമാണെന്നു ചൂണ്ടിക്കാട്ടി ചിത്രകലാകാരന്മാരുടെ കൂട്ടായ്മയായ ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പാണ്  പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ചിത്രകാരനായ അനസ് സ്‌കൂട്ടറില്‍ ബോര്‍ഡുകള്‍ ഘടിപ്പിച്ച് കളക്ടറേറ്റില്‍ നിന്ന്  രാവിലെ 11-ന് പട്ടണത്തിലെ റോഡുകളിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് (2012 ജൂലൈ 17) ഹര്‍ത്താല്‍ ദിനമായിരുന്നതിനാല്‍ പെട്രോള്‍ കിട്ടാന്‍ ബുദ്ധിമുട്ടിയതിനാല്‍ ഇടയ്ക്ക് സ്‌കൂട്ടര്‍ തള്ളുകയും ചെയ്യേണ്ടിവന്നു.

ഭാഗ്യചിഹ്നത്തിന്റെ തെരഞ്ഞെടുപ്പില്‍ 2009-ല്‍ വിവാദവും തര്‍ക്കങ്ങളുമുണ്ടായതിനാല്‍ പിന്നെ രണ്ടു വര്‍ഷത്തേക്ക് ചിഹ്നമില്ലായിരുന്നു. കുട്ടികള്‍ അടക്കമുള്ള ചിത്രകാരന്മാര്‍ വളരെ താത്പര്യത്തോടെ കാത്തിരിക്കുന്ന ഭാഗ്യചിഹ്ന മത്സരം ഒഴിവാക്കരുതെന്നും മെച്ചപ്പെട്ട കലാമൂല്യമുള്ള ഒറിജനല്‍ സൃഷ്ടി തെരഞ്ഞെടുക്കണമെന്നും ചിത്രകാരന്‍ അനസ് ചൂണ്ടിക്കാട്ടി.

ആലപ്പുഴ കളക്ടറേറ്റ് വളപ്പില്‍ പട്ടികളുടെ വിളയാട്ടം; കളക്ടര്‍ നായ്ക്കളെ പോറ്റി വളര്‍ത്തണമെന്ന് നാട്ടുകാര്‍

ലപ്പുഴ കളക്ടറേറ്റ് കോമ്പൗണ്ടില്‍ തെരുവു നായ്ക്കളുടെ വന്‍ വിളയാട്ടം. അടുത്തയിടയായി പട്ടികള്‍ ക്രമാതീതമായി പെറ്റുപെരുകുന്നുമുണ്ട്.

ദിവസേന കളക്ടറേറ്റില്‍ എത്തുന്ന ആയിരക്കണക്കിന് ആള്‍ക്കാര്‍ പട്ടികളെ പേടിച്ചാണ് നടക്കുന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ കീഴില്‍ ഒന്നിലേറെ നായ്ക്കള്‍ വിശ്രമിക്കുന്നതു കാണാം. പലപ്പോഴും ആഹാരത്തിന്റെ കുറവു കാരണമായിരിക്കാം അവ ആക്രമസക്തമാകുകയും ചെയ്യാറുണ്ട്.

കൈകാട്ടിയപ്പോള്‍ നിര്‍ത്താതെ പോയ ഓട്ടോറിക്ഷക്കാരനെ പോലീസിനെക്കൊണ്ടു പിടിപ്പിച്ചു ഹാജരാക്കി ശിക്ഷ നല്കിയ ജില്ലാ കളക്ടര്‍ ഭരിക്കുന്ന ജില്ലയാണ് ആലപ്പുഴ. എന്നാല്‍ പൊതുജനങ്ങള്‍ക്കു ആകെ ശല്യമായ പട്ടികളെ കാറില്‍ സഞ്ചരിക്കുന്ന കളക്ടര്‍ കാണുന്നേയില്ല! പട്ടികളെ കൊല്ലാന്‍ നിലവില്‍ നിയമം അനുവദിക്കുന്നില്ലാ എന്നാണെങ്കില്‍ തെരുവുനായ്ക്കളെ പിടിക്കാന്‍ കൂട്ടാക്കാത്ത ആലപ്പുഴ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചും കളക്ടറേറ്റ് വളപ്പില്‍ പ്രത്യേക സ്ഥലം മതില്‍കെട്ടി വേര്‍തിരിച്ചും പട്ടികളെ അലയാന്‍ അനുവദിക്കാതെ മെച്ചപ്പെട്ട രീതിയില്‍ പോറ്റിവളര്‍ത്തിക്കാട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അങ്ങനെയാണെങ്കില്‍ തെരുവിലെ നായ്ക്കളേയും പൗരന്മാര്‍ക്ക് അവിടെ എത്തിക്കാനാകും.
ഇതേസമയം, കളക്ടറേറ്റിനു ഒരു കിലോമീറ്റര്‍ പടിഞ്ഞാറു മാറിയുള്ള ബീച്ചില്‍ ഡസന്‍ കണക്കിനു പട്ടികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുന്നതു പതിവായി. ദിവസേന ആയിരക്കണക്കിനായി എത്തുന്ന തദേശ, വിദേശ വിനോദസഞ്ചാരികള്‍ക്കിടയിലേക്കു കൂട്ടത്തോടെ നായ്ക്കള്‍ പാഞ്ഞുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ആള്‍ക്കാരെ ചിതറിയോടിക്കുന്നതു പതിവുകാഴ്ചയായിട്ടും മുനിസിപ്പല്‍ അധികൃതര്‍ അതു കാണുന്നില്ലന്നുള്ളതാണ് ദയനീയ വശം.

Sunday, July 15, 2012

ആലപ്പുഴ നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം മൗലികമല്ലെന്ന് ആരോപണം

ലപ്പുഴ നെഹ്‌റു ട്രോഫി അറുപതാമതു ജലോത്സവ (2012 ഓഗസ്റ്റ് 09-11)-ത്തിനായി തെരഞ്ഞെടുത്തു പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഭാഗ്യചിഹ്നം 'തുഴയേന്തിയ മത്സ്യക്കുട്ടന്‍' മൗലികമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

നൂറോളം എന്‍ട്രികളില്‍ നിന്നാണ് മൂന്നംഗ സമിതി ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. ഇന്റര്‍നെറ്റില്‍ നിന്നു ലഭ്യമാകുന്ന 'ക്ലിപ്പാര്‍ട്‌സ്' ചിത്രം ഭേദഗതി വരുത്തി തയാറാക്കിയതാണ് ചിഹ്നമെന്നും അതു സൃഷ്ടിപരതയുള്ളതല്ലെന്നുമാണ് ആരോപണം.

കൈകൊണ്ട് നേരിട്ടു വരയ്ക്കുന്നവരും കംപ്യൂട്ടറിലെ ഗ്രാഫിക്‌സ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരും രണ്ടും ചേര്‍ക്കുന്നവരുമായ ചിത്രകാരന്മാര്‍ ഇപ്പോഴുണ്ട്. കംപ്യൂട്ടറില്‍ നിന്നു വളരെ അനായാസകരമായി ലഭിക്കുന്ന ചിത്രങ്ങള്‍ അല്പസ്വല്പം ഭേദഗതി വരുത്തി ഉപയോഗിക്കുന്നതില്‍ സര്‍ഗ്ഗശക്തിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത് ഒറിജിനല്‍ (ആദ്യത്തേത്) ആകുന്നില്ലെന്നും സൂചിപ്പിക്കപ്പെടുന്നു.

(കംപ്യൂട്ടറിലൂടെ ആര്‍ക്കും ലഭ്യമാകുന്ന ഒരു മത്സ്യത്തിന്റെ ചിത്രം ഭാഗ്യചിഹ്നമായി മാറ്റുന്ന രീതിയാണ് ചിത്രത്തില്‍.) 

Friday, July 13, 2012

രാജധാനി ട്രെയിന്‍ നേരത്തേ ആലപ്പുഴയിലൂടെ കടന്നുപോയി!

ട്രെയിനുകള്‍ വൈകിയോടുന്നതിനെക്കുറിച്ചാണ് എപ്പോഴും പരാതിയെങ്കിലും ഇന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലൂടെ നേരത്തേ ട്രെയിന്‍ കടന്നുപോയതും പരാതിക്കു കാരണമാകും. അതും അര മണിക്കൂറിലേറെ മുന്‍പ്!

ഇന്നു (2012 ജൂലൈ 13 വെള്ളി) രാവിലെ 6.18-നു എത്തി 6.20-നു യാത്രതിരിക്കേണ്ട ഹസ്‌റത്ത് നിസാമുദ്ദീന്‍ - തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ 5.43-നു എത്തി 5.45-നു പോയി! സ്റ്റേഷനിലെ സ്ഥിരം ബോര്‍ഡിലും ട്രെയിന്‍ ടിക്കറ്റിലും ഡിപ്പാര്‍ച്ചര്‍ സമയം 6.20 ആണ്. ട്രെയിന്‍ എത്തിയപ്പോള്‍ അക്കാര്യം അനൗണ്‍സ് ചെയ്യുകയോ അപ്പപ്പോള്‍ വരവു പോക്ക് എഴുതുന്ന ബോര്‍ഡില്‍ ട്രെയിന്‍ വിവരം എഴുതിവയ്ക്കുകയോ ചെയ്തിരുന്നില്ല. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ യാത്രതുടങ്ങാന്‍ തയാറായി ധന്‍ബാദ് എക്‌സ്പ്രസ് കിടന്നിരുന്നതു കാരണം മൂന്നാം നമ്പരില്‍ വന്നു പോയ രാജധാനിയെക്കുറിച്ച് യാത്രക്കാര്‍ ആരും അറിഞ്ഞതുമില്ല. ആലപ്പുഴയില്‍ ഇറങ്ങിയ യാത്രക്കാര്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോയപ്പോഴാണ് യാത്രപോകാനുള്ളവര്‍ വിവരം അറിഞ്ഞതു തന്നെ. രണ്ടു മിനിട്ടു മാത്രം നിര്‍ത്തുന്ന ട്രെയിന്‍ അപ്പോഴേയ്ക്കും വിട്ടുപോകുകയും ചെയ്തിരുന്നു.

മണ്‍സൂണ്‍ പ്രമാണിച്ചു ടൈം ടേബിള്‍ മാറ്റിയതു മൂലമാണ് ട്രെയിന്‍ സമയം മുന്നോട്ടാകാന്‍ കാരണമെന്നു അനൗദ്യോഗികമായി അറിയാന്‍ കഴിഞ്ഞു. സമയമാറ്റം ചില പത്രങ്ങളില്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും വിശദവിവരങ്ങള്‍ യാത്രക്കാര്‍ക്കു ലഭ്യമായിരുന്നില്ല. സമയം മുന്നോട്ടു മാറ്റിയെങ്കിലും അക്കാര്യം സ്റ്റേഷനിലെ ടൈം ടേബിള്‍ ബോര്‍ഡുകളിലും ടിക്കറ്റുകളിലും കംപ്യൂട്ടര്‍ സംവിധാനങ്ങളിലും രേഖപ്പെടുത്തിയിട്ടില്ല. അതാണ് യാത്രക്കാര്‍ക്ക് വിനയായത്.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ആലപ്പുഴയിലൂടെ തിരുവന്തപുരത്തിനുള്ള 12432-ാം നമ്പര്‍ ഹസ്‌റത്ത് നിസാമുദ്ദീന്‍ - തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്. കൊല്ലത്തും സ്റ്റോപ്പുണ്ട്.

Wednesday, July 11, 2012

ആലപ്പുഴ വൈ.എം.സി.എയില്‍ ടേബിള്‍ ടെന്നിസ് പരിശീലിപ്പിക്കാന്‍ നോര്‍ത്ത് കൊറിയന്‍ കോച്ച്

ലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയിലെ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക പരിശീലനം നല്കാന്‍ നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള കോച്ച്.

പ്രൊഫഷണല്‍ ടേബിള്‍ ടെന്നിസ് സീനിയര്‍ കോച്ചായ ജോങ് സിക് റി (56)-യാണ് പരിശീലനം നല്കാന്‍ ആലപ്പുഴയില്‍ ഏതാനും ആഴ്ചകളിലേക്ക് അക്കാഡമിയുടെ ക്ഷണം സ്വീകരിച്ച് എത്തിയിട്ടുള്ളത്. 1970-ലാണ് ജോങ് ടേബിള്‍ ടെന്നിസ് കളിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ജോങ് പരിശീലിപ്പിച്ച ടീമുകള്‍ നെതര്‍ലാന്‍ഡ്‌സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, മോസ്‌കോ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, ചൈന ഓപ്പണ്‍. ഖത്തര്‍ ഗയിംസ്, പിസ്‌കോ കപ്പ്, സ്വീഡന്‍ ഓപ്പണ്‍ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ടേബിള്‍ ടെന്നിസ് കളിക്കാരുടെ രീതികളും ശരീരഘടനയും മെച്ചപ്പെടുത്താന്‍ ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയുടെ പ്രത്യേക പരിശീലന പരിപാടി ഉപകരിക്കുമെന്നു സംഘാടകര്‍ വിശ്വസിക്കുന്നു.

ആലപ്പുഴയിലെ വിദ്യാര്‍ഥികള്‍ ടേബിള്‍ ടെന്നിസ് കളിയില്‍ മികവു കാട്ടുന്നുണ്ടെന്നും അവര്‍ കൂടുതല്‍ സമയം പ്രാക്ടീസിനായി നീക്കിവച്ചാല്‍ ലോകനിലവാരത്തില്‍ എത്രയും വേഗം എത്തുമെന്നും ജോങ് സിക് റി പറഞ്ഞു. അക്കാഡമിയിലെ കോച്ച് ബോബി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രത്യേക തീവ്ര പരിശീലന പരിപാടി തയാറാക്കിയിട്ടുള്ളത്.

ടേബിള്‍ ടെന്നിസിന് നല്ല ഭാവിയാണുള്ളതെന്നു ജോങ് സിക് റി കൂട്ടിച്ചേര്‍ത്തു. ചെറുപ്പക്കാരായ കളിക്കാര്‍ ഉത്സാഹത്തോടെ കളിച്ചാല്‍ സാധ്യതകള്‍ ഏറെയാണ്. കൂടുതല്‍ വ്യക്തീകരണം തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ക്കു കാരണമാകും. പ്രാഗല്ഭ്യം കൂട്ടാന്‍ നിരന്തരമായ ട്രെയിനിംഗ് അത്യാവശ്യമാണ്. ഏറ്റവും പുതിയ ടെക്‌നിക്കുകള്‍ അതിനായി സ്വായത്തമാക്കണം. ഷാര്‍പ്പ് റിഫ്‌ളെക്‌സുകളും ഷോട്ടുകള്‍ക്കായുള്ള സമയലാഭവും ലക്ഷ്യമാക്കണം. സ്റ്റാമിനയും വളരെ പ്രധാനമാണ്. അത് കൂടുതല്‍ പ്രാക്ടീസ് കൊണ്ട് സാധ്യമാകും. ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രധാനമാണ്: ജോങ് വിശദീകരിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ കോച്ചിംഗ് നടത്തുന്ന ജോങ്, ഏല്‍പ്പിക്കപ്പെട്ട ചുമതല ചൈനയില്‍ നിര്‍വഹിച്ച ശേഷം ഇന്ത്യയിലെത്തി ആസാമിലെ ഗുവാഹട്ടിയില്‍ ഒരു മാസം നീണ്ട ട്രെയിനിംഗ് ക്യാമ്പ് നടത്തിയ ശേഷമാണ് ആലപ്പുഴയില്‍ എത്തിയിട്ടുള്ളത്.

സ്ഥലപരിമിതി കാരണം സംസ്ഥാന, ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കായി മാത്രം ട്രെയിനിംഗ് പരിമിതപ്പെടുത്തേണ്ടി വന്നതായി കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ട്രഷററും വൈ.എം.സി.എ ഡയറക്ടറുമായ മൈക്കിള്‍ മത്തായി ചൂണ്ടിക്കാട്ടി. ഒന്നര ലക്ഷത്തോളം രൂപയാണ് പ്രത്യേക കോച്ചിംഗിനു ചെലവു വരുന്നത്. 

Saturday, July 7, 2012

മത്സ്യബന്ധനം: ആലപ്പുഴ തീരദേശത്തെ ഇടറോഡുകള്‍ വീതി കൂട്ടണം

ലപ്പുഴയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ അടുക്കുന്ന കടല്‍ത്തീരങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യം.

കടലില്‍ നിന്നു പിടിച്ചുകൊണ്ടു വരുന്ന മത്സ്യം വിവിധ വില്പന കേന്ദ്രങ്ങളിലേക്കും മത്സ്യസംഭരണ, സംസ്‌കരണ ശാലകളിലേക്കും കൊണ്ടു പോകാന്‍ നൂറു കണക്കിനു വാഹനങ്ങളാണ് കടല്‍ത്തീരങ്ങളിലേക്കെത്തുക. സൈക്കിള്‍ മുതല്‍ റഫ്രിജേറ്റഡ് വാനുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും. ചാകരയുണ്ടെങ്കില്‍ വാഹനങ്ങളുടെ എണ്ണം പതിമടങ്ങായി വര്‍ധിക്കും. ആയിരക്കണക്കിനു ആള്‍ക്കാരാണ് കടല്‍ത്തീരത്ത് എത്തുക. വിവിധ ബുദ്ധിമുട്ടുകള്‍ക്കു പുറമേ ഗതാഗത സൗകര്യക്കുറവ് പ്രശ്‌നമാണ്.

സഞ്ചാരത്തിനു ഏറെ ബുദ്ധിമുട്ടണം. വാഹനങ്ങള്‍ക്ക് കടല്‍ത്തീരത്തെത്താന്‍ ഇന്നും ഇടുങ്ങിയ റോഡുകളാണ് ശരണം. എതിരേ വാഹനം വന്നാല്‍ കുടുങ്ങും. ഒരു വാഹനമായാല്‍ പോലും റോഡു തിങ്ങി നിറഞ്ഞാണ് പോകുന്നത്.

ഉദാഹരണത്തിന് പുന്നപ്ര, വിയാനി പ്രദേശത്തുള്ള തീരദേശ റോഡുകള്‍. പല വഴികളും ഇന്നും ടാറിടാത്തവയാണ്. മഴക്കാലമാകുമ്പോള്‍ ചെളി നിറയുന്ന റോഡുകള്‍. കടലിലെ തിരയുടേയും കോളിന്റേയും അടിസ്ഥാനത്തില്‍ അവസാന നിമിഷം വള്ളങ്ങളടുക്കുന്ന തീരം മാറ്റിനിശ്ചയിക്കുമ്പോള്‍ നേരത്തേ വള്ളങ്ങള്‍ പ്രതീക്ഷിച്ചു കിടന്നിരുന്ന സ്ഥലത്തു നിന്ന് അതിവേഗം അടുത്ത സ്ഥലത്തേക്ക് വാഹനങ്ങള്‍ക്കു പോകണം. എന്നു മാത്രമല്ല എത്രയും വേഗം മത്സ്യം നിറച്ച വാഹനങ്ങള്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തേണ്ടതുമുണ്ട്.

സമ്പദ്‌വ്യവസ്ഥയയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്യുന്ന മത്സ്യബന്ധന, വിതരണ, വിപണ രംഗത്ത് ആവശ്യമായ അടിസ്ഥാനമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കടമയുണ്ട്. അതില്‍ ആദ്യത്തേതാണ് തീരദേശത്തെ ഇടറോഡുകള്‍ വീതി കൂട്ടുകയും ടാര്‍ ചെയ്യുകയും എന്നുള്ളത്. കൂടാതെ വാഹനങ്ങള്‍ക്കു പാര്‍ക്കു ചെയ്യാനുളള സംവിധാനങ്ങളും ഏര്‍പ്പെടുത്തണം.

ആലപ്പുഴ വിയാനി കടപ്പുറത്തു മത്സ്യബന്ധനം കഴിഞ്ഞു വരുന്ന വള്ളങ്ങള്‍ കാത്തു നില്ക്കുന്ന തൊഴിലാളികളാണ് ഫോട്ടോയില്‍. 

Friday, July 6, 2012

എ.സി റോഡില്‍ പരിഗണനയില്ലാത്ത ഡ്രൈവിംഗ്; താറാവുകള്‍ അരഞ്ഞുചേരുന്നു

ലപ്പുഴ - ചങ്ങനാശേരി റോഡിലൂടെയുള്ള വാഹനങ്ങളുടെ പരിഗണനയില്ലാത്ത ഡ്രൈവിംഗു മൂലം ദിവസേനെ ചത്തൊടുങ്ങി റോഡില്‍ അരഞ്ഞു പോകുന്നത് അനേകം താറാവുകള്‍. 

എ.സി റോഡിന്റെ ഇരു വശങ്ങളിലും താറാവുകളെ വില്ക്കുന്ന ധാരാളം കടകളുണ്ട്. താറാവുകളെ റോഡിനു കുറുകെ കടത്തിക്കൊണ്ടു വരുമ്പോള്‍ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പലരും നിര്‍ത്തിക്കൊടുക്കാതെ അവയ്ക്കിടയിലേക്ക് മര്യാദകെട്ടു പാഞ്ഞുകയറി പോകുന്നതു പതിവായിരിക്കുകയാണ്.

കടകളിലെ താറാവുകളുടെ വിധി ഏതായാലും മനുഷ്യരുടെ ആഹാരത്തിനായി കൊല്ലപ്പെടുക എന്നതായാലും ഡ്രൈവര്‍മാരുടെ പൊതുവേയുള്ള കാരുണ്യരാഹിത്യമാണ് റോഡില്‍ കാണപ്പെടുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. താറാവുടമകള്‍ക്കാണ് ഇതുകൊണ്ട് നഷ്ടം.

ഇന്നു രാവിലെ (2012 ജൂലൈ 06 വെള്ളി) 7.02-നു ദര്‍ശനപുരം കിഡ്‌സ് വേള്‍ഡ് പാലത്തിനു സമീപമുള്ള താറാവു കടയ്ക്കു മുമ്പിലെ ദൃശ്യങ്ങളാണ് ഫോട്ടോകളില്‍. 1. റോഡു കുറുകെ മുറിച്ചു കടക്കുന്ന താറാവിന്‍ കൂട്ടം. ശ്രദ്ധിക്കുക, അതും സീബ്രാ ക്രോസിംഗിലൂടെ! 2. താറാവുകളെ കൊന്നും ചിതറിത്തെറിപ്പിച്ചും വന്ന വേഗത്തില്‍ നിര്‍ത്താതെ കടന്നു പോകുന്ന കാര്‍. 3. റോഡില്‍ അരഞ്ഞു ചേര്‍ന്ന താറാവുകള്‍. വാഹനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി കയറി കൂടുതല്‍ അരയാതിരിക്കാന്‍ ചത്ത താറാവുകളെ റോഡുവക്കിലേക്കു മാറ്റിയിടാന്‍ ശ്രമിക്കുന്ന വഴിപോക്കന്‍.