ഗതാഗത നിയമ ലംഘനം നടത്തുന്നവരെ ഫോട്ടോയിലാക്കാന്‍ എന്ന പേരില്‍ പോലീസുകാര്‍ക്ക്
കൊടുത്തിട്ടുള്ള ക്യാമറകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നു പ്രധാനമായും സ്ത്രീകള്‍
ഭയപ്പെടുന്നു.
വഴിയില്‍ കൂടെ പോകുന്ന വനിതകളുടെ പല രീതിയിലുള്ള ഫോട്ടോകള്‍
ഇപ്പോള്‍ തന്നെ വിവിധ വൈബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇനി
പോലീസുകാര്‍ 'ഔദ്യോഗികമായി' എടുക്കുന്ന ഫോട്ടോകളും അക്കൂട്ടത്തില്‍
പ്രദര്‍ശിപ്പിക്കപ്പെടുമെന്നാണ് ആശങ്ക.
ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ്
ധരിക്കാത്തവരെ 'ഫോട്ടോയെടുത്തു' പിടികൂടാനാണ് ഫോട്ടോയെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ കാര്യങ്ങള്‍ അതിനു മാത്രമല്ലെന്നുള്ളതിന്റെ തെളിവുകള്‍ ലഭിച്ചു
തുടങ്ങിയിട്ടുണ്ട്. പോലീസ് കളി ആരംഭിച്ചിട്ടേയുള്ളു!
ആലപ്പുഴ ജില്ലാ എസ്പി പറഞ്ഞത് ശരിയാണ്. പോലീസ് ഹെല്‍മറ്റ് വേട്ട നിര്‍ത്തി.
വഴിയില്‍ ഹെല്‍മറ്റിന്റെ പേരില്‍ യാത്രക്കാരെ പോലീസ് ശാരീരികമായും മാനസികമായും
ആക്രമിക്കുന്നതു വ്യാപകമായതായി അനേകം പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ്
തടഞ്ഞുനിര്‍ത്തലും വേട്ടയും നിര്‍ത്തിയതായി പ്രഖ്യാപനമുണ്ടായത്. എന്നാല്‍ പകരം
'കുടുക്കല്‍' പൂര്‍വാധികം ശക്തമാക്കിയതായി പോലീസ് തന്നെ
വ്യക്തമാക്കുന്നു!!
പൊതുനിരത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ഇല്ലാതെ
സഞ്ചരിച്ചതിനു ആലപ്പുഴ ജില്ലയില്‍ രണ്ടു മാസത്തിനകം (2012 ഏപ്രില്‍, മേയ്
ആയിരിക്കാം) പോലീസിനു ക്യാമറയില്‍ കുടുക്കി കേസെടുക്കാന്‍ കഴിഞ്ഞത് നാലായിരത്തിലേറെ
പേരെയാണ്. ഇക്കാലയളവില്‍ അന്യര്‍ക്കു ഭീഷണിയായി പാഞ്ഞ എത്ര വാഹനങ്ങള്‍
പിടികൂടിയെന്നു അവതരിപ്പിക്കാന്‍ കണക്കില്ല. അതുപോലെ തന്നെ എത്ര കള്ളന്മാരേയും
പിടിച്ചുപറിക്കാരെയും തട്ടിപ്പുകാരേയും പോലീസ് പിടികൂടിയെന്നും!! അതു പോട്ടെ.
കുറഞ്ഞ പക്ഷം ബസ് സ്റ്റാന്‍ഡുകളിലെ എത്ര പോക്കറ്റടിക്കാരെ
പിടിച്ചു?
ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കലാണ് കേരളത്തിലെ
ഇപ്പോഴത്തെ ഏറ്റവും വലിയ കുറ്റകൃത്യം. ആ കുറ്റത്തിന്റെ പേരില്‍ വന്‍ പിഴയീടാക്കലും
ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് വേട്ട/കുടുക്കലിലൂടെ പോലീസ്
നടത്തിക്കൊണ്ടിരിക്കുകയാണ്. അന്യര്‍ക്കു ക്ഷതമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ക്കു
മാത്രമേ കുറ്റം തെളിയിച്ചു ശിക്ഷയുടെ ഭാഗമായി പിഴയീടാക്കാവൂ. അല്ലാതുള്ളതു
മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യം തെരഞ്ഞെടുത്തു വിട്ട ജനപ്രതിനിധികളെ യാത്രക്കാര്‍
മനസിലാക്കിക്കൊടുക്കുക. ഇതുവരെ ഒരു ജനപ്രതിനിധിക്കും അതു മനസിലായിട്ടില്ലെന്നു
മറ്റൊരു കാര്യം. മുന്‍പു പറഞ്ഞിട്ടുള്ളതു പോലെ അക്കൂട്ടര്‍ ഏതായാലും ഹെല്‍മറ്റ്
വച്ചു ഓടിക്കുന്ന കീഴ്ത്തട്ടില്‍പ്പെട്ടവരല്ല! അവര്‍ക്കു ഭാര്യയേയും കുഞ്ഞുങ്ങളേയും
വച്ചു പോകാന്‍ എന്തിന് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും? അവര്‍ക്കു പായാന്‍
ജനങ്ങളുടെ കാശുകൊണ്ടു വാങ്ങിയ മുന്തിയ വാഹനങ്ങളും അതിലടിക്കാന്‍ നിരക്ക്
എത്രയുയര്‍ന്നാലും ഇന്ധനവുമുണ്ട്!!
ഹെല്‍മറ്റ് വേട്ട നടത്തി നിശ്ചിത തുക ഓരോ
മാസവും ഫൈനായി ഈടാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഇത്തരം ടാര്‍ഗറ്റ്
ഉണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആലപ്പുഴ ജില്ലാ എസ്.പി കെ.ജി. ജയിംസ്
ഐപിഎസ് നേരത്തേ സൂചിപ്പിച്ചിരുന്നു. ആലപ്പുഴ കളക്ടറേറ്റില്‍ 2012 ജൂണ്‍ ഏഴിനു നടന്ന
ജനപ്രതിനിധികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗത്തില്‍
വ്യക്തമാക്കിയതാണിത്.
കേരള സര്‍ക്കാരിന്റെ അവശ്യ പ്രകാരം ഡിജിപിയുടെ
നിര്‍ദേശാനുസരണം ഹെല്‍മറ്റ് വേട്ട നടത്തി പിഴ ഈടാക്കാനെന്ന പേരില്‍ ഇരുചക്രവാഹന
യാത്രക്കാരെ അടിച്ചും ഇടിച്ചും തൊഴിച്ചും തല തല്ലിത്തകര്‍ത്തും പുറകേ ഓടിച്ചിട്ടു
പിടിച്ചും വന്‍ കുറ്റവാളികളെയെന്നപോലെ പീഡിപ്പിക്കുന്നതായി വ്യാപകമായി പരാതികള്‍
ഉയര്‍ന്നിരുന്നു. കഠിന കുറ്റവാളികളെ പോലീസിനു പിടിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍
റോഡിലുള്ള ഹെല്‍മറ്റ് വേട്ട വന്‍ പ്രതിഷേധമാണ് നിലവിലുള്ള യുഡിഎഫ്
സര്‍ക്കാരിനെതിരേയുണ്ടാക്കിയത്.
ജംഗ്ഷനുകളില്‍ ഗതാഗത കുരുക്കഴിക്കാന്‍
ട്രാഫിക് ജോലിക്ക് പോലീസ് ഇല്ലെങ്കിലും തൊട്ടടുത്ത വളവിലോ തണലിലോ
ഹെല്‍മറ്റ്/സീറ്റ്‌ബെല്‍റ്റ് വേട്ട തകൃതിയായിരുന്നു. ഇതു മേലനങ്ങാതെയുള്ള
കാശുപിരിവിനു തന്നെയാണെന്നാണ് ജനം കരുതുന്നത്. അല്ലെങ്കില്‍ ഇത്ര ആവേശം
ഇക്കാര്യത്തില്‍ പോലീസിനുണ്ടാകുകയില്ലെന്നു പൗരന്മാര്‍ ഉറച്ചു
വിശ്വസിക്കുന്നു.
ഏതായാലും ജില്ലാ പോലീസ് മേധാവിയുടെ ഉറപ്പ് ഇരുചക്ര വാഹന
യാത്രക്കാര്‍ക്കു കുറച്ചൊന്നുമല്ല ആശ്വാസം നല്കിയത്. എന്നാല്‍ ആ ഉറപ്പിനു വലിയ
വിലയില്ലെന്നാണ് തുടര്‍ന്നുള്ള നടപടികള്‍ വ്യക്തമാക്കുന്നത്. അപകടകരമായും
സാഹസികമായും വാഹനം ഓടിക്കുന്നവരെയാണ് പോലീസ് പിടികൂടേണ്ടത്. അതിനു
ബുദ്ധിമുട്ടുണ്ട്. ബുദ്ധിശക്തിയും പ്രയോഗിക്കണം.
എഡിഎം കെ.പി. തമ്പിയുടെ
അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി
ഡയാന മാസിഡോ, ആര്‍ടിഒ ബി.ജെ. ആന്റണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,
സെക്രട്ടറിമാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.